ലണ്ടൻ: നീണ്ട 20 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ നേടിയ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗണ്ണേഴ്‌സിന് ഫൈനൽ ടിക്കറ്റ് സമ്മാനിച്ചത്. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരം സമനിലയിൽ (1-1) കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയം. 44-ാം മിനിറ്റിൽ ബുകായോ സാക്ക നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. 2006-ന് ശേഷം ഇതാദ്യമായാണ് ആഴ്‌സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്. പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ മുന്നിലുള്ള ഗണ്ണേഴ്‌സിന് ഇത് സീസണിൽ രണ്ട് പ്രധാന കിരീടങ്ങൾ നേടാനുള്ള അവസരമാണ്. 2016-ന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലെന്ന മോഹം ലക്ഷ്യമിട്ടെത്തിയ അത്‌ലറ്റിക്കോയ്ക്ക് എമിറേറ്റ്‌സ് മൈതാനത്ത് കാര്യമായ പോരാട്ടം കാഴ്ചവെയ്ക്കാനായില്ല. വെറും അഞ്ചു ഷോട്ടുകൾ മാത്രമാണ് അത്‌ലറ്റിക്കോ താരങ്ങൾക്ക് പോസ്റ്റിലേക്ക് തൊടുക്കാനായത്. ഹൂലിയൻ ആൽവാരസ്, അന്റോയ്ൻ ഗ്രീസ്മാൻ, അഡെമോള ലൂക്ക്മാൻ എന്നിവർക്കൊന്നും തന്നെ അവസരത്തിനൊത്ത് ഉയരാനായില്ല.വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന പിഎസ്ജി – ബയേൺ മ്യൂണിക്ക് രണ്ടാം സെമി ഫൈനൽ വിജയികളാകും ഫൈനലിൽ ആഴ്‌സണലിന്റെ എതിരാളികൾ.










