പന്തീരാങ്കാവ് (കോഴിക്കോട്): കോഴിക്കോട് ബൈപ്പാസിലെ പന്തീരാങ്കാവ് ടോൾപ്ളാസയ്ക്ക് സമീപം വൻ ലഹരിവേട്ട. രാജസ്ഥാനിൽനിന്ന് കൊണ്ടുവരുകയായിരുന്ന മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി.മലപ്പുറം കച്ചേരിക്കൽ സ്വദേശി പി.കെ. ഷഫീഖ് (35), താമരശ്ശേരി കൈതപ്പൊയിൽ ചെറുകാട്ടിൽ ഫാത്തിമ നസ്രിൻ (20) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.3 കിലോഗ്രാം മെത്തഫെറ്റമിനും 56 ഗ്രാം എം.ഡി.എം.എ. എക്‌സ്റ്റസി ഗുളികകളുമായി വിവിധ എക്സൈസ് വിഭാഗങ്ങൾ ചേർന്നുള്ള സംയുക്തനീക്കത്തിൽ പിടികൂടിയത്.കാറിന്റെ ബോണറ്റിനുള്ളിൽ ഡാഷ്ബോർഡിനോട് ചേർന്ന് എയർകണ്ടീഷന്റെ വെന്റിലേഷനോട് അടുത്ത് രഹസ്യ അറയുണ്ടാക്കിയാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഒൻപത് പൊതികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്നുമായി കാറിൽ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച് ടോൾപ്ളാസ കടക്കുന്നതിനുമുൻപേ കാർ തടഞ്ഞെങ്കിലും ഏറെനേരംനീണ്ട തിരച്ചിലിനൊടുവിലാണ് രഹസ്യ അറ കണ്ടെത്തിയത്. രാസലഹരിയായതിനാൽ ഇത്രയും ദൂരം കൊണ്ടുവരുമ്പോൾ തണുപ്പു ലഭിക്കാനാണ് എയർകണ്ടീഷന്റെ വെന്റിലേഷനോട് ചേർന്ന് രഹസ്യ അറയുണ്ടാക്കിയത്. ഷഫീഖിനെതിരേ മലപ്പുറം, വയനാട് ജില്ലകളിൽ മയക്കുമരുന്ന് കേസുണ്ട്. ഇയാൾ അന്തഃസംസ്ഥാന ലഹരിസംഘത്തിലെ പ്രധാന കണ്ണിയുമാണ്. രാജസ്ഥാനിൽനിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് രണ്ടുദിവസംകൊണ്ട് മലപ്പുറം ചേലേമ്പ്ര ഭാഗത്ത് വിതരണം ചെയ്യാനുള്ളതാണെന്നാണ് ഷഫീഖ് എക്‌സൈസ് സംഘത്തോട് പറഞ്ഞത്. മംഗളൂരുവിൽനിന്നുള്ള കുടുംബയാത്രയെന്ന വ്യാജേന സംശയം ഒഴിവാക്കുന്നതിനാണ് ഫാത്തിമ നസ്രിനെ ഒപ്പംകൂട്ടിയത്. നഴ്സിങ് വിദ്യാർഥിനിയായിരുന്ന നസ്റിൻ, ഷഫീഖ് ആവശ്യപ്പെട്ടതനുസരിച്ച് കോഴിക്കോട്ടുനിന്ന് മംഗളൂരുവിൽ എത്തുകയായിരുന്നു. ലഹരിക്കടത്ത് സംഘങ്ങളുമായുള്ള നസ്രിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.സംഭവത്തിൽ മറ്റുവ്യക്തികൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസ് കോഴിക്കോട് നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് വിഭാഗത്തിൽ രജിസ്റ്റർചെയ്ത് വിശദമായ തുടരന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.പിടിച്ചെടുത്തിട്ടുള്ള മയക്കുമരുന്നിന്റെ ഉറവിടം, വിതരണശൃംഖല തുടങ്ങിയവ കണ്ടെത്തുന്നതിന് എക്സൈസ് അസി. കമ്മിഷണർ എസ്. നിജുമോന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചു. ഇൻസ്പെക്ടർമാരായ സിജുമോൻ, ശരത് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എന്നിവർ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്തനീക്കത്തിലാണ് പ്രതികൾ പിടിയിലായത്.






