സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 130 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് വില 14,020 രൂപയായി. പവന്റെ വിലയില്‍ 1040 രൂപ ഇടിഞ്ഞ് 1,12,160 രൂപയിലെത്തി. 18 കാരറ്റ് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,520, 14 കാരറ്റ് 85 രൂപ കുറഞ്ഞ് 8970, 9 കാരറ്റ് 55 രൂപ കുറഞ്ഞ് 5785 രൂപ എന്നിങ്ങനെയാണ് വില്‍പ്പന പുരോഗമിക്കുന്നത്. വെള്ളിക്ക് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വില.വ്യാഴാഴ്ച രാവിലെ സ്വര്‍ണവില പവന് 880 രൂപ ഇടിഞ്ഞപ്പോള്‍, വൈകിട്ടോടെ 600 രൂപ കൂടി 1,13,200 രൂപയായി. ഇത് വീണ്ടും ഇന്ന് താഴേക്ക് വരികയായിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിഞ്ഞത്. സ്പോട്ട് ഗോള്‍ഡ് നിരക്ക് രാജ്യാന്തര വിപണിയില്‍ 0.91 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4663 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്കിലും ഇടിവുണ്ടായി.ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇപ്പോഴും 100 ഡോളറിനടുത്ത് തുടരുകയാണ്. ഇത് അമേരിക്ക അടക്കമുള്ള വിപണികളില്‍ ഉല്‍പന്ന വില ഉയരുന്നതിനും അതുവഴി പണപ്പെരുപ്പത്തിനും കാരണമാകും. പണപ്പെരുപ്പം ഉയര്‍ന്നാല്‍ സ്വാഭാവികമായി അത് പലിശനിരക്ക് ഉയരുന്നതിന് ഇടയാക്കും. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതാണ് ഇപ്പോഴുളള വിലയിടിവിന് കാരണം.











