തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സെന്ന നിബന്ധന കർശനമാക്കുന്നതോടെ സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നതും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായം പഴയപടി നിലനിർത്തുന്നത്.2023-ൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മുൻവർഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു -10614 പേർ. 2024-ൽ 781 കുട്ടികൾ കൂടുതലായി സ്കൂളിലെത്തി. എന്നാൽ, 2025-ൽ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവർഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വർഷംതന്നെ പ്രഖ്യാപനമുണ്ടായിരുന്നതാണ്. ഇതോടെ ആറുവയസ്സു തികയാത്ത കുട്ടികളെ വീണ്ടും യു.കെ.ജി. ക്ലാസുകളിലും അങ്കണവാടികളിലും ഇരുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു രക്ഷിതാക്കൾ. എന്നാൽ, പുതിയ തീരുമാനം വന്നതോടെ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർക്കാനാകും. സ്കൂളുകളിൽ കുട്ടികൾ കുറയുന്നത് ഒഴിവാക്കപ്പെടുന്നതോടെ ജോലിസ്ഥിരത സംബന്ധിച്ച അധ്യാപകരുടെ ആശങ്കയും ഒഴിവാകും.2020-ൽ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസനയത്തിലും പ്രവേശനപ്രായം ആറുവയസ്സാണെന്നു നിഷ്കർഷിക്കുന്നുണ്ട്. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സാക്കണമെന്ന മാനദണ്ഡം നടപ്പാക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തേ കത്തയച്ചിരുന്നു. എന്നാൽ, ദേശീയനയം മാറ്റിവെച്ച്, കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം വിദ്യാഭ്യാസ വകുപ്പ് പ്രവേശനത്തിനുള്ള പ്രായപരിധി ഈ അധ്യയനവർഷംകൂടി അഞ്ചുവയസ്സാക്കി നിജപ്പെടുത്തുകയായിരുന്നു.മേയ് രണ്ടുമുതൽ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസിലേതടക്കം പ്രവേശനം തുടങ്ങും. നിശ്ചിത രേഖകൾ ഹാജരാക്കാത്തവർക്ക് താത്കാലിക പ്രവേശനം നൽകും. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് പുസ്തകവും യൂണിഫോമും സൗജന്യമായി നൽകും. വിദ്യാർഥികൾക്ക് ഒരുതരത്തിലുള്ള പ്രവേശനപ്പരീക്ഷയും നടത്തരുതെന്നും ഒരുവിധത്തിലുള്ള ഫീസും ഈടാക്കരുതെന്നും വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.








