തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി വോട്ടെണ്ണൽ പ്രോട്ടോകോളിൽ കർശന നിർദ്ദേശങ്ങളുമായി കേരള ചീഫ് ഇലക്ടറൽ ഓഫീസർ. ഇൻഡക്സ് കാർഡുകൾ തയ്യാറാക്കുന്നതിനോ എൻകോർ പോർട്ടലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനോ വേണ്ടി യാതൊരു കാരണവശാലും സ്ട്രോങ്ങ് റൂമുകളോ സീൽ ചെയ്യാത്ത മുറികളോ തുറക്കാൻ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറാണ് നിർദ്ദേശം നൽകിയത്.എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും വരണാധികാരികൾക്കും ഇതുസംബന്ധിച്ച വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത, സുതാര്യത, സുരക്ഷ എന്നിവ നിലനിർത്തുന്നതിനാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചിരുന്നു. നെന്മാറ നിയോജക മണ്ഡലത്തിൻ്റെ മെറ്റീരിയൽ റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്നാണ് വിശദീകരണമായി പറഞ്ഞിരുന്നത്. നേരത്തെ കോഴിക്കോട് മെറ്റീരിയൽ റൂം തുറന്നത് വിവാദമായിരുന്നു. കോഴിക്കോട് തുറന്നത് സ്ട്രോങ് റൂം ആണെന്നായിരുന്നു യുഡിഎഫ് വ്യാപകമായി പ്രചരിപ്പിച്ചത്. അതേസമയം സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് മെറ്റീരിയൽ റൂം തുറക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി എ തങ്കപ്പൻ പറഞ്ഞു.








