വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ടിവിയിലൂടെ സംപ്രേഷണം ചെയ്തു. ഏപ്രിൽ 11-നാണ് ചിത്രം കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലിലൂടെ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തത്. സംഭവത്തിൽ കേബിൾ ചാനലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രം ഓൺലൈനിലൂടെ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ചിത്രം കേബിൾ ചാനലിലൂടെ പ്രദർശിപ്പിച്ചത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ എന്ന ചാനലിന്റെ ഉടമയുമായ എസ്. പളനിസാമി (44 )യാണ് ഈ കേസിൽ അറസ്റ്റിലായത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.പരാതി ലഭിച്ചയുടൻ കോയമ്പത്തൂർ ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാർത്തികേയൻ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. അന്വേഷണത്തിൽ ചിത്രം അനധികൃതമായി കൈക്കലാക്കി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പളനിസാമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാനൽ ഓഫീസിൽ നിന്ന് കമ്പ്യൂട്ടറുകൾ, അഞ്ച് ഹാർഡ് ഡിസ്കുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുക്കുകയും ഓഫീസ് സീൽ ചെയ്യുകയും ചെയ്തു.ഏപ്രിൽ 9-ന് ചിത്രത്തിന്റെ എച്ച്ഡി (HD) പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നിരുന്നു. ഇതേത്തുടർന്ന് തമിഴ്നാട് സൈബർ ക്രൈം വിഭാഗം ആറ് പേരെ അറസ്റ്റ് ചെയ്യുകയും മുന്നൂറിലധികം അനധികൃത ലിങ്കുകൾ വിവിധ ഇടങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് (KVN Productions), ചിത്രത്തിന്റെ ക്ലിപ്പുകൾ ഉടനടി ഡിലീറ്റ് ചെയ്യണമെന്നും പൈറേറ്റഡ് ലിങ്കുകൾ പങ്കുവെക്കരുതെന്നും ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’, വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണമായി ഇറങ്ങുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, ഗൗതം മേനോൻ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.








