ടെഹ്റാൻ: മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി താത്കാലിക വെടിനിർത്തൽ എന്ന ധാരണയിൽ എത്തിയാലും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽവരുന്ന രീതിയിൽ സമാധാന ചർച്ചകൾക്കും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള നിർദേശം സമാധാന ചർച്ചയുടെ ഭാഗമായി മുന്നോട്ടുവെക്കപ്പെട്ടിരുന്നു. എന്നാൽ, തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് ഇറാൻ വ്യക്തമാക്കി.45 ദിവസത്തെ വെടിനിർത്തൽ കരാറിന്റെ വ്യവസ്ഥകൾക്കായുള്ള ചർച്ചയിൽ യുഎസും ഇറാനും മധ്യസ്ഥരാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ടുഘട്ടമായി നടപ്പാക്കാവുന്ന കരാറിന് വേണ്ടിയുള്ള ചർച്ചയാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം. ഇതിന്റെ ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ കൊണ്ടുവരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളിൽ എത്തിച്ചേരുകയും ചെയ്യുക, രണ്ടാംഘട്ടത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാർ കൊണ്ടുവരിക എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെങ്കിൽ വെടിനിർത്തൽ ദീർഘിപ്പിക്കാനും ആലോചന നടക്കുന്നതായാണ് വിവരം.അതേസമയം, ഇറാനു നൽകിയ സമയപരിധി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 24 മണിക്കൂർകൂടി നീട്ടി. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ധാരണയിലെത്താൻ ചൊവ്വാഴ്ച രാത്രി എട്ടുമണി വരെയാണ് ട്രംപ് സമയം നൽകിയത്. അല്ലാത്തപക്ഷം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ‘ട്രൂത്ത് സോഷ്യലിലൂടെ’ അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇതിനു മറുപടിയായി ട്രംപിന്റെ ഭീഷണി അവിവേകമാണെന്നും യുദ്ധക്കുറ്റങ്ങളിലൂടെ ഒന്നും നേടാനാവില്ലെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് തിരിച്ചടിച്ചു.










