വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്‌മെന്റ്, കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം വീണ്ടും അവഗണന തുടർന്നാൽ അന്തർ ദേശീയ തലത്തിൽ എയിംസിനേക്കാൾ മികച്ച മെഡിക്കൽ ഗവേഷണ ആശുപത്രി കൊണ്ടുവരുമെന്ന വമ്പൻ പ്രഖ്യാപനവും എൽ ഡി എഫ് നടത്തുന്നുണ്ട്. ജനകീയ വിഭവ സമാഹരണത്തോടെയാകും ഇത് സ്ഥാപിക്കുക.പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് പ്രകടന പത്രികയിലുള്ളത്.വികസനം, ക്ഷേമം എന്നിവക്കുപുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.എല്ലാ ക്ഷേമപെൻഷനുകളും 3000 രൂപ ആക്കും,ഈ അധ്യയന വർഷം 60000 കുട്ടികൾക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങിയവയും വാഗ്ദാനത്തിലുണ്ട്. അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഇത്തവണ രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്.വ്യവസായ മേഖലയിൽ അഞ്ച് വർഷം കൊണ്ട് രണ്ടുലക്ഷം കോടി നിക്ഷേപം, സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ രക്ഷിക്കാൻ വൈവിധ്യവത്കരണം , പൗരത്വ നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ നേറ്റിവിറ്റി കാർഡ് നൽകും, പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ രൂപീകരിക്കും, മാദ്ധ്യമ പ്രവർത്തക ക്ഷേമനിധി, പത്രപ്രർത്തക പെൻഷൻ എന്നിവ കൂടുതൽ വിപുലവും ഫലപ്രദവുമാക്കും. ശബരിമല മാസ്റ്റർ പ്ലാൻ അഞ്ച് വർഷത്തിനകം പൂർത്തിയാക്കും. ഇടുക്കി, വയനാട്, കാസർകോട്, കുട്ടനാട്, തീരദേശം പ്രത്യേക പാക്കേജുകൾ തുടരും, ഡിസൈൻഡ് സ്മാർട്ട് റോഡുകൾ നിർമ്മിക്കും എന്നിവയും ഇടതുമുന്നണിയുടെ വാഗ്ദാനത്തിൽ ഉൾപ്പെടുന്നു.തിരുവനന്തപുരം, കോഴിക്കോട് മെട്രോ നടപ്പാക്കും, കെ എസ് ആർ ടി സി യിൽ ശമ്പള- പെൻഷൻ പരിഷ്‌കരണം,വാട്ടർ മെട്രോ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും, എല്ലാ റേഷൻ കടകളും കെ സ്റ്റോറുകളാക്കാൻ പദ്ധതി, എല്ലാ വാർഡുകളിലും 30 മിനിറ്റ് ഫിറ്റ്നസ് സർക്കിളുകൾ, ഇതിനായി 30 മിനിറ്റ് വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ കളിസ്ഥലമോ പാർക്കോ ജിമ്മോ കൊണ്ടുവരും. 2031 ആകുമ്പോൾ പേ വിഷബാധ മരണങ്ങൾ പൂർണമായും ഇല്ലാതാക്കും.കോഴിക്കോട് നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ നേതാവ് പ്രകാശ്ബാബു, കെ കൃഷ്ണൽകുട്ടി, എ കെ ശശീന്ദ്രൻ, എളമരംകരീം തുടങ്ങിയവർ പങ്കെടുത്തു.








