ഏറനാട് എംഎൽഎയായ പി. കെ ബഷീർ പ്രിയ സുഹൃത്തും പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥ്യമായ കെ. പി നൗഷാദ് അലിക്ക് പിന്തുണയുമായി പൊന്നാനിയിലെത്തി. തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി എത്തിയ ബഷീർ, പൊന്നാനിയിലെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സൗഹൃദത്തിന്റെ പ്രാധാന്യം തുറന്നുപറയുകയും ചെയ്തു.
2011 മുതൽ തന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അടുത്ത സുഹൃത്താണ് നൗഷാദ് എന്ന് ബഷീർ പറഞ്ഞു. “രാഷ്ട്രീയ ബന്ധത്തിന് അതീതമായ ഒരു ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. വർഷങ്ങളായി എന്റെ എല്ലാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ച വ്യക്തിയാണ് നൗഷാദ്. അതുകൊണ്ടുതന്നെ ഇന്ന് അദ്ദേഹത്തിനൊപ്പം നിൽക്കുന്നത് എന്റെ കടമയാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്നാനിയിൽ ശക്തമായ മത്സരരംഗത്തിറങ്ങിയ നൗഷാദിനെ നിയമസഭയിലേക്ക് അയക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ബഷീർ കൂട്ടിച്ചേർത്തു. “ജനങ്ങളോട് അടുത്തുനിൽക്കുന്ന, വികസന കാഴ്ചപ്പാടുള്ള നേതാവാണ് നൗഷാദ്. പൊന്നാനിയുടെ പുരോഗതിക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ വേഗത കൈവരുമെന്നത് ഉറപ്പാണ്. അതിനാൽ തന്നെ ജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി അദ്ദേഹത്തെ വിജയിപ്പിക്കണം,” എന്നാണ് ബഷീറിന്റെ അഭ്യർത്ഥന.
സൗഹൃദവും രാഷ്ട്രീയ സഹകരണവും കൈകോർക്കുന്നതായിരുന്നു ഈ സന്ദർശനം. ചെറുവല്ലൂരിലെ യുഡിഎഫ് ഓഫീസ് ഉദ്ഘാടനം.ചെയ്തതിനുശേഷം ആണ് യുഡിഎഫ് സംഘത്തോട് യാത്ര പറഞ്ഞു പോയത്. നൗഷാദിന്റെ സ്ഥാനാർഥിത്വത്തിന് ശക്തമായ പിന്തുണയുമായി വിവിധ മേഖലകളിൽ നിന്ന് ലീഗ് നേതാക്കൾ അടക്കമുള്ളവരും പ്രവർത്തകരും രംഗത്തെത്തുന്നത് മുന്നണി രാഷ്ട്രീയത്തിൽ കെ പി നൗഷാദ് അലി സ്വീകരിച്ചു പോകുന്ന മാതൃകാപരമായ സമീപനത്തിന് തെളിവാണെന്ന് വിലയിരുത്തപ്പെടുന്നു.







