കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി വന്ദനയുടെ മാതാപിതാക്കൾ. പ്രതിക്ക് വധശിക്ഷ വേണമെന്നാണ് വന്ദനയുടെ അമ്മ ടി വസന്ത കുമാരി നിറകണ്ണുകളോടെ പ്രതികരിച്ചത്. മകൾ അനുഭവിച്ച വേദനയും നിസഹായതയും പ്രതിയും അറിയണമെന്നും അവർ പറഞ്ഞു. നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ കെ ജി മോഹൻദാസ് പറഞ്ഞു.പ്രതി 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം അനുഭവിക്കണം എന്നാണ് കോടതി വിധിച്ചതെന്ന് പ്രോസിക്യൂഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.പാവപ്പെട്ടവർക്ക് ആതുരസേവനം ചെയ്യണമെന്ന് ആഗ്രഹിച്ച 23കാരിയെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ആശുപത്രിക്കുള്ളിൽ വച്ച് നടന്ന സംഭവമാണ്. പൊലീസുകാർ കൊണ്ടുവന്ന പ്രതിയ്ക്ക് ചികിത്സ നൽകികൊണ്ടിരിക്കെയാണ് വന്ദനയെ യാതൊരു പ്രകോപനവമില്ലാതെ സന്ദീപ് 27 പ്രാവശ്യം കുത്തിയത്. ശ്വാസകോശത്തിലടക്കം ആഴത്തിൽ കുത്തേറ്റു.ആക്രമണം തടയാനെത്തിയവരെ പിന്തുടർന്ന് ആക്രമിച്ചു. ഒരു ഹോം ഗാർഡ് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. അതിനാൽ അപൂർവങ്ങളിൽ അപൂവമായ കേസാണ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ല, അദ്ധ്യാപകനായ പ്രതി കുട്ടികള്‍ക്കുവേണ്ടി ജീവിക്കേണ്ടയാളാണ്. തൊഴിലടത്തെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാതൃകാപരമായ വിധിയുണ്ടാകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായെത്തി കരുതിക്കൂട്ടി ആക്രമിച്ചതല്ല, പ്രതിയുടെ തകർന്ന മാനസിക നിലയിൽ സംഭവിച്ചതാണ്. ജയിലിനുള്ളിൽ വച്ച് പ്രതി സൈകാട്രി പുസ്‌തകങ്ങൾ വായിച്ചത് മെഡിക്കൽ ബോർഡിന് മുന്നിൽ മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനല്ല. തനിക്ക് സംഭവിച്ചത് എന്താണെന്ന് മനസിലാക്കാനാണ് അദ്ധ്യാപകൻ കൂടിയായ സന്ദീപ് പുസ്‌തകങ്ങൾ വായിച്ചതെന്നും പ്രതിഭാഗം വാദിച്ചു.ആശുപത്രിയിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും പ്രായച്ഛിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞു. സന്ദീപിന്റെ അമ്മയും വാദം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.








