സമൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്‍റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു.പോലീസ് ചോദ്യം ചെയ്യലിൽ ഉത്സവ സീസണിൽ ബസ്, ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരാളെ കൊറിയർ ചെയ്ത് അയക്കുന്നതെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് കുടുംബം അവകാശപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഒടുവിൽ, തങ്ങളുടെ പ്രവർത്തി നിരുത്തരവാദപരവും അപകടകരവുമാണെന്ന് സമ്മതിച്ചുകൊണ്ട് കുടുംബം ക്ഷമ ചോദിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത ശേഷം പോലീസ് ഇവരെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം പരിപാടികൾ ചെയ്താൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ റീലുകൾ നിരോധിക്കണമെന്ന് പോലും ചിലർ ആവശ്യപ്പെട്ടു.










