തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട് ചികിത്സയിലായിരുന്നു ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ശ്രീക്കുട്ടി. രണ്ട് മാസത്തിലേറെയായി അമൃത ആശുപത്രിയില്‍ ശ്രീക്കുട്ടി ചികിത്സയിലായിരുന്നു. 2025 നവംബര്‍ രണ്ടിനായിരുന്നു പാലോട് സ്വദേശിയായ ശ്രീക്കുട്ടി ട്രെയിനില്‍ വെച്ച് മദ്യപന്റെ ആക്രമണത്തിന് ഇരയായത്. ട്രെയിനിന്റെ വാതിലിന് സമീപത്ത് നില്‍ക്കുന്ന സമയത്ത് ശ്രീക്കുട്ടിയെ തള്ളി താഴെയിടുകയായിരുന്നു.വെള്ളറട സ്വദേശിയായ സുരേഷ് കുമാറായിരുന്നു സംഭവത്തിലെ പ്രതി. സംഭവത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ശ്രീക്കുട്ടിയെ ചികിത്സിച്ചിരുന്നത്. ഇതിന് പിന്നാലെ വിദഗ്ദ ചികിത്സയ്ക്കായി ശ്രീക്കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിന് ക്ഷതമേല്‍ക്കുകയും തോളെല്ലിന് പൊട്ടലും ഉണ്ടായിരുന്നു.
‘മകളെ പഴയതുപോലെ തിരികെ ലഭിച്ചു. ഇനി നടന്നുകൂടി കണ്ടാല്‍ മതി. ഞങ്ങളെ ഒക്കെ തിരിച്ചറിഞ്ഞു. ഡോക്ടേഴ്‌സിന് നന്ദി പറയുന്നു. സംസാരിച്ചു തുടങ്ങി. ഒരു മാസം കൊണ്ട് നടക്കാന്‍ കഴിയും. വളരെയധികം സന്തോഷം. കൈയില്‍ ഒരു ശസ്ത്രക്രിയ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മലപ്പുറത്ത് ആയുര്‍വേദ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. മെന്റല്‍ ട്രോമയില്‍ നിന്ന് ശ്രീക്കുട്ടി മറികടന്നു. ചികിത്സ സൗജന്യമായിരുന്നു. നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കണം’ മാതാവ് പറഞ്ഞു.






