വേലൂർ (തൃശ്ശൂർ): സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ മണിമലർക്കാവിൽ നടന്ന മാറുമറയ്ക്കൽ സമരത്തിന് തിങ്കളാഴ്ച 70 വയസ്സ്. അന്നത്തെ പോരാട്ടത്തിൽ പങ്കെടുത്തവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് രണ്ടുപേർ മാത്രമാണ്. വെള്ളറോട്ടിൽ മീനാക്ഷിയും കെ.കെ. ചീരുവും.സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന വിധം മാറുമറയ്ക്കാതെയാണ് അവർ മണിമലർക്കാവിലെ അരിത്താലം എടുത്തിരുന്നത്. മുന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ മാത്രമേ താലം എടുക്കാൻ അനുവദിച്ചിരുന്നുള്ളു.താലമെടുക്കുന്നവർക്ക് മാറുമറയ്ക്കാനും എല്ലാ വിഭാഗങ്ങൾക്കും തുല്യത ഉറപ്പാക്കാനുമായി 1956-ലാണ് വടക്കാഞ്ചേരിയിലെ കമ്യൂണിസ്റ്റ് നേതാവ് എ.എസ്.എൻ. നമ്പീശന്റെ നേതൃത്വത്തിൽ മാറുമറച്ച് എല്ലാജാതികളിൽപ്പെട്ടവരെയും പങ്കെടുപ്പിച്ച് അരിത്താലമെടുത്ത പോരാട്ടം നടന്നത്. തുടർന്ന് ഈ അനാചാരം പൂർണമായും അവസാനിച്ചു. 1970-കളിൽ സി.പി.എമ്മിന്റെ എം.എൽ.എ.യുമായിരുന്നു എ.എസ്.എൻ. നമ്പീശൻ.








