കോഴിക്കോട്: ജില്ലയിലെ പ്രധാന മയക്കുമരുന്ന് മൊത്ത വിൽപ്പനക്കാരനും ഭാര്യയും പോലീസ് പിടിയിൽ. ബേപ്പൂർ നടുവട്ടം വായനശാല സ്വദേശികളായ അജ്മൽ വീട്ടിൽ ഡോൺ എന്ന ഇർഫാൻ (32), ഭാര്യ നർഫാന (22) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരു, ഹരിയാണ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഉപയോഗിച്ച് എം.ഡി.എം.എ. ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ എത്തിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തുന്നതാണ് ഇർഫാന്റെ രീതി. ബ്യൂട്ടിഷനായ നർഫാനയാണ് ലഹരി വാങ്ങാനുള്ള പണം അയച്ചുകൊടുക്കുന്നതും വിറ്റ് ലഭിക്കുന്ന പണം കാരിയർമാരിൽനിന്ന് കൈപ്പറ്റുന്നതും. ഇർഫാന്റെ പേരിൽ വ്യാജ ഐ.ഡി. കാർഡുകൾ ഉപയോഗിച്ചെടുത്ത പത്തോളം സിമ്മുകളും ആറോളം വാഹനങ്ങളുമുണ്ട്.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ. സജി, എസ്.സി.പി.ഒ. മാരായ വിനോദ്, അതുല്യ, സി.പി.ഒ. രഞ്ജു, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. അബ്ദുറഹ്‌മാൻ, എ.എസ്.ഐ. അനീഷ് മൂസാൻവീട്, എസ്.സി.പി.ഒ. മാരായ ഷാഫി, ജിനേഷ് ചൂലൂർ, സുമേഷ് ആറോളി, ലതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.








