ആലുവ മണപ്പുറം മഹാശിവരാത്രി ആഘോഷങ്ങൾക്കായി എത്തുന്ന ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാൻ വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളുമായി റൂറൽ പൊലീസ്. പാർക്കിംഗ് ഗ്രൗണ്ടുകൾ കണ്ടെത്താനുള്ള പ്രയാസം ഒഴിവാക്കാൻ ഇത്തവണ പൊലീസ് ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ ലഭ്യമായ പാർക്കിംഗ് ലൊക്കേഷനുകൾ അറിയാനും അതിനനുസരിച്ച് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാനും സാധിക്കും.ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇന്ന് ഫെബ്രുവരി15-ന് വൈകുന്നേരം 4 മണി മുതൽ 16-ന് ഉച്ചയ്ക്ക് 2 മണി വരെയാണ് ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി.എ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തെത്തണം.
ക്ഷേത്രത്തിന് 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പുഴയിലും കുളിക്കടവിലും സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ബാഗുകളുമായി പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ നിരന്തരം പട്രോളിംഗ് നടത്തും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. ഉത്സവ നഗരിയിലെ മോഷണങ്ങളും സാമൂഹിക വിരുദ്ധ ശല്യവും തടയാൻ പ്രത്യേക സ്പെഷ്യൽ സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.








