ഗോഹട്ടി: അസമിൽ പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ഇഎൽഎഫ്) സൗകര്യം ഒരുക്കിയിരിക്കുന്ന അസമിലെ മൊറാനിലെ ദേശീയപാത 37ൽ സി130 ജെ വിമാനത്തിൽ അദ്ദേഹം പറന്നിറങ്ങുകയായിരുന്നു. 4.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സൗകര്യം അദ്ദേഹം ഉദ്ഘാടനവുംചെയ്തു. ചബുവ എയർഫീൽഡിൽ നിന്നാണ് അദ്ദേഹത്തിന്റെ വിമാനം പറന്നുയർന്നത്. അടുത്തുതന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി അസമിലെത്തിയത്. 100 കോടി രൂപ ചെലവിലാണ് ഇഎൽഎഫ് നിർമ്മിച്ചത്. ഇത് രാജ്യത്തിന്റെ പ്രതിരോധ,ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. അടിയന്തര ഘട്ടങ്ങളിൽ യുദ്ധവിമാനങ്ങൾക്കും യാത്രാ,ചരക്ക് വിമാനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇഎൽഎഫ്. 40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. അവശ്യഘട്ടങ്ങളിൽ വിമാനത്താവളത്തിന് ബദലായി പ്രവർത്തികയും ചെയ്യും. തേജസ്, സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾ അണിനിരത്തി ഇന്ത്യൻ വ്യോമസേനയുടെ 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനവും പ്രധാനമന്ത്രി വീക്ഷിച്ചു. തുടർന്ന് ഗോഹട്ടിയെയും നോർത്ത് ഗോഹട്ടിയെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള തന്ത്രപ്രധാന പാലത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.ബംഗോറയിൽ ഐ ഐ എം ഗോഹട്ടിയുടെ താത്കാലിക കാമ്പസ് ഉദ്ഘാടനം ചെയ്ത മോദി നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം തടയുന്നതിനുമായി നൂറ് പുതിയ ഇലക്ട്രിക് ബസുകളുടെ ഫ്ളാഗ് ഓഫ് കർമവും നിർവഹിച്ചു. വൻ ജനാവലിയാണ് ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നത്.








