വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ പാർലമെൻറ് കഴിഞ്ഞശേഷം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടുത്തുള്ള ഭൂമിയുടെ രജിസ്ട്രേഷൻ കൂടി പൂർത്തിയായ ശേഷം തറക്കല്ലിടൽ ചടങ്ങ് നടത്തും എന്ന് സതീശൻ അറിയിച്ചു.റോഡിൽ നിന്ന് വളരെ അടുത്തുള്ള പ്രദേശമാണ് കണ്ടെത്തിയിട്ടുള്ളത് എന്നും സതീശൻ പറഞ്ഞു. പ്രധാനറോഡിൽ നിന്ന് വെറും 200 മീറ്റർ മാത്രം അകലെയാണ് ഭൂമി. വഴിയുള്ള പ്രദേശമാണ്. വീട് നിർമിക്കാനായി സർക്കാർ സ്ഥലം തരുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് സ്വന്തമായി ഭൂമി കണ്ടെത്തിയത് എന്നും സതീശൻ പറഞ്ഞു. ഈ സ്ഥലത്തിനുനേരെ വ്യാജപ്രചാരണങ്ങൾ നടക്കുകയാണ് എന്നും സതീശൻ പറഞ്ഞു.
വയനാടിന്റെ പ്രയാസങ്ങൾ മനസിലാക്കുന്ന യുഡിഎഫ് സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്നും സതീശൻ പറഞ്ഞു. കാർഷിക വിലയിടിവിനും വന്യമൃഗ ശല്യത്തിനും പരിഹാരം കാണും. കാർഷിക ഉൽപ്പന്നങ്ങളുടെ ഉത്പാദനച്ചെലവ് കണക്കാക്കിയ ശേഷം അതിന്റെ 50 ശതമാനം കൂടി ഉയർത്തി കർഷകർക്ക് തറവിലയായി നൽകും. പൂട്ടിക്കിടക്കുന പ്ലാന്റേഷനുകൾ പുനരുജ്ജീവിപ്പിക്കുമെന്നും ആരോഗ്യ കേരളത്തെ വീണ്ടെടുത്ത് ആരോഗ്യവതിയാക്കി മാറ്റുമെന്നും സതീശൻ ഉറപ്പുനൽകി.







