മലപ്പുറം:കരുവാരക്കുണ്ടിൽ പതിനാലുകാരി കൊല്ലപ്പെട്ടതിന് മുൻപ് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോലീസ്. പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ പതിനാറുകാരൻ പോലീസിനോട് പറഞ്ഞു.
കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തി. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിൽനിന്നു 10- 15 കിലോ മീറ്റർ അധികം ദൂരമുള്ള വാണിയമ്പലത്തിന് അടുത്തുള്ള കാട് മൂടിയ പാണ്ടിക്കാട് റെയിൽവേ ട്രാക്കിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്‌കൂൾ യൂണിഫോം ആണ് ധരിച്ചിരുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നു.
യൂണിഫോമിൽ ഇന്നലെ സ്‌കൂളിന് മുന്നിലെത്തിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വൈകീട്ട് കുട്ടി മടങ്ങിവരാതിരുന്നപ്പോഴാണ് കാണാതായ വിവരം കുടുംബം അറിയുന്നത്. തുടർന്ന് വൈകീട്ട് കുട്ടിയുടെ മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയെ നേരത്തെ ശല്യപ്പെടുത്തിയ വിവരമുള്ളതിനാൽ 16-കാരനെ സംശയമുണ്ടായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ 16-കാരൻ തൊടിയപ്പുലം റെയിൽവേ സ്റ്റേഷന് 300 മീറ്റർ അകലെയുള്ള വീട്ടിലെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്











