ശബരിമല: ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന സ്വകാര്യ കമ്പനിയിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരൻ മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്.സന്നിധാനത്തെ കൗണ്ടറുകളിൽ അപ്പം, അരവണ എന്നിവ നൽകുന്നത് ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യ കമ്പനിയാണ്. അവരുടെ താൽക്കാലിക ജീവനക്കാരനാണ് ജിഷ്ണു. തമിഴ്‌നാട്ടിൽ നിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡ് ഉപയോഗിച്ചാണ് പണം തട്ടിയത്.1460 രൂപയുടെ അപ്പം, അരവണ പ്രസാദം എന്നിവ വാങ്ങിയശേഷം വടിവേൽ എടിഎം കാർഡ് സ്വൈപ്പ് ചെയ്യാനായി ജിഷ്ണുവിന് നൽകി. ഈസമയം ജിഷ്ണു രഹസ്യ പിൻനമ്പർ മനസിലാക്കി. സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം കൈയിൽ കരുതിയ മറ്റൊരു കാർഡാണ് ഇയാൾ എസ്ഐക്ക് തിരിച്ചുനൽകിയത്.ഇതറിയാതെ എസ്ഐയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങി. കുറച്ചുസമയം കഴിഞ്ഞപ്പോൾ മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് ജിഷ്ണു സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽ നിന്ന് 10,000 രൂപ പിൻവലിച്ചു. പണം പിൻവലിച്ചെന്ന സന്ദേശം എസ്ഐയുടെ മൊബൈൽ ഫോണിൽ ലഭിച്ചു. ഇദ്ദേഹം ബാങ്കിനെ വിവരം അറിയിച്ചു. ഇതോടെ ധനലക്ഷ്മി ബാങ്ക് വിജിലൻസിന് പരാതി കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.











