ചാലിശ്ശേരി: ഒഡീഷയിലെ നദീതീരങ്ങളിൽ വളരുന്ന ഗോൾഡൻ ഗ്രാസിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ചാലിശ്ശേരിയിൽ നടക്കുന്ന 13-ാമത് ദേശീയ സരസ് മേളയിൽ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മേളയിലെ 189-ാം നമ്പർ സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന ഒഡീഷ പുല്ല് ഉൽപ്പന്നങ്ങളാണ് മികച്ച വിൽപ്പന നേടി വിപണി കീഴടക്കുന്നത്.
സൗന്ദര്യവും ദൈർഘ്യമേറിയ ഉപയോഗസാധ്യതയും ഒരുമിച്ച് ഉൾക്കൊള്ളുന്ന ഗോൾഡൻ ഗ്രാസിൽ നിന്നാണ് ചെറിയ വീശറി, ഹാൻഡ് ബാഗുകൾ, കൊട്ടകൾ, വിവിധ രൂപങ്ങളിലുള്ള പെട്ടികൾ എന്നിവ ഒരുക്കിയിരിക്കുന്നത്. ഒഡീഷയിലെ ഗ്രാമീണ സ്വയം സഹായ സംഘങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രഗതി ഗോൾഡൻ ഗ്രാസ് പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങളാണ് ഈ മനോഹരമായ കരകൗശല വസ്തുക്കൾ നിർമ്മിച്ചിരിക്കുന്നത്.
മൂന്നൂറിലധികം തൊഴിലാളികളുടെ അധ്വാനവും നൈപുണ്യവുമാണ് ഓരോ ഉൽപ്പന്നത്തിന്റെയും പിന്നിൽ. പരിസ്ഥിതി സൗഹൃദമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇവയ്ക്ക് നൂറ് രൂപ മുതൽ വില ആരംഭിക്കുന്നതിനാൽ സാധാരണക്കാർക്കും എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുന്നവയാണ്.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന സരസ് മേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന് സ്റ്റാളിന് നേതൃത്വം നൽകുന്ന സരോജിനി പറഞ്ഞു. “മേളയുടെ മികച്ച സംഘാടനവും സന്ദർശകരുടെ വലിയ പിന്തുണയും ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു. ഉൽപ്പന്നങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്,” എന്നും അവർ കൂട്ടിച്ചേർത്തു.
കേരള സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സരസ് മേള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല ഉൽപ്പന്നങ്ങൾക്ക് വൻ വിപണി ഒരുക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഒഡീഷ ഗോൾഡൻ ഗ്രാസ് സ്റ്റാളിന്റെ വിജയം.









