കുടുംബശ്രീയുടെ 13-ാമത് ദേശീയ സരസ് മേള 2026 ജനുവരി 2 മുതൽ 11 വരെ പാലക്കാട് ജില്ലയിലെ ചാലിശ്ശേരി–തൃത്താല മേഖലയിൽ വിപുലമായ ഒരുക്കങ്ങളോടെ നടക്കും. കേരള സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 250-ലധികം യൂണിറ്റുകൾ മേളയിൽ പങ്കെടുക്കും. ഫുഡ് കോർട്ട്, ഹാൻഡിക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, കുടുംബശ്രീ സംരംഭക യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്കൊപ്പം സാംസ്‌കാരിക പരിപാടികളും മേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.ജനുവരി 2-ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ പ്രശസ്ത കലാകാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. ജനുവരി 2 ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ,ശരത് , പ്രകാശ് ഉള്ളിയേരി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ വേദിയെ ധന്യമാക്കും.ജനുവരി 3-ന് കുടുബ ശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടക്കും. നാലുമണിക്ക് അലോഷിയും സംഘവും പാടും. അതേ ദിവസം വൈകിട്ട് 7 മണിക്ക് നിരവധി സംഗീത പരിപാടികൾ നടക്കുന്നതോടൊപ്പം പ്രശസ്ത സിനിമാതാരം നവ്യ നായർ അവതരിപ്പിക്കുന്ന ‘ഭരതനാട്യ കച്ചേരി’യും ഉണ്ടായിരിക്കും.ജനുവരി 4-ന് മാസ്റ്റർ ഷെഫ്‌പിള്ള പങ്കെടുക്കുന്ന പാചക അവതരണവും, വൈകിട്ട് ഏഴുമണിക്ക് ഗായിക റിമിടോമി അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.ജനുവരി 5-ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ബീന ആർ ചന്ദ്രൻ അവതരിപ്പിക്കുന്ന ‘ഒറ്റ ഞാവൽ മരം’ എന്ന ഏകപാത്ര നാടകവും അരങ്ങേറും. അതോടൊപ്പം വൈകിട്ട് 7 മണിക്ക് ‘പുഷ്പവതി പൊയി പാടത്ത്’ അവതരിപ്പിക്കുന്ന കാലസന്ധ്യയും നടക്കും.ജനുവരി 6-ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യം നയിക്കുന്ന മേജർ സെറ്റ് കഥകളിയും വൈകിട്ട് 7 മണിക്ക് ആർ .എൽ .വി. രാമകൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങേറും.ജനുവരി ഏഴാം തിയതി ചവിട്ടുകളി ഉത്സവവും വൈകിട്ട് ഏഴുമണിക്ക് പ്രശസ്ത സിനിമ പിന്നണി ഗായകൻ ഷഹബാസിന്റെ പാട്ടും ഉണ്ടാകും. 8-ന് ബിൻസിയും ഇമാമും അവതരിപ്പിക്കുന്ന സൂഫി മിസ്റ്റിക് സംഗീതാലാപനം നടക്കും.ജനുവരി 9-ന് ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ അവതരിപ്പിക്കുന്ന ‘മാർത്താണ്ഡന്റെ സ്വപ്നങ്ങൾ’ എന്ന നാടകവും ഏഴുമണിക്ക് കാണികളിൽ ആവേശം നിറക്കാൻ സൂരജ് സന്തോഷ് ലൈവ് ഷോയും നടക്കും.പത്താം തീയതി സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിലുള്ള സോളിഡ് ബാൻഡ് ലൈവും ജനുവരി 11-ന് സമാപന ദിനത്തിൽ വിവിധ സാംസ്‌കാരിക പരിപാടികളോടൊപ്പം സമാപന സമ്മേളനവും നടക്കും. ചാലിശേരിയുടെ മണ്ണിനെ പ്രകമ്പനം കൊള്ളിക്കാൻ കൊട്ടിക്കലാശമായി സിത്താര കൃഷ്ണകുമാറിന്റെ മ്യൂസിക് കൺസേർട്ട് അരങ്ങേറും.ഇന്ത്യയുടെ വൈവിധ്യങ്ങളെ മുഴുവനായും ഉൾക്കൊള്ളിച്ചുകൊണ്ട് സംരംഭകരെയും കുടുംബശ്രീ പ്രവർത്തകരെയും പൊതുജനങ്ങളെയും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് മേളയുടെ ക്രമീകരണം. മേളയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. കുടുബശ്രീ ദേശിയ സരസ് മേള നാടിന് സമ്മാനിക്കുന്നത് നിലക്കാത്ത ആഘോഷാത്തിന്റെ രാവും പകലുമാണ്.







