തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു. അതേദിവസമാണ് പ്രശാന്തിനെയും ചോദ്യം ചെയ്തത്. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യൽ കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. 2019 ലെ ദേവസ്വം മന്ത്രിയെന്ന നിലയിലെ കാര്യങ്ങൾ എസ്ഐടി ചോദിച്ചെന്നും എസ്ഐടിക്ക് മറുപടി നൽകിയിട്ടുണ്ടെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്‍റ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കടകംപള്ളിയാണോ ദൈവതുല്ല്യനെന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ല എന്നായിരുന്നു പത്മകുമാറിന്‍റെ മറുപടി. ആരാണ് ദൈവതുല്ല്യന്‍ എന്ന ചോദ്യത്തോട് വേട്ടനായ്ക്കള്‍ അല്ലെന്നും മറുപടി പറഞ്ഞു. ഇരയാക്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് എല്ലാം അയപ്പന്‍ നോക്കിക്കൊള്ളും എന്നായിരുന്നു പ്രതികരണം. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ജനുവരി ഏഴിന് വിധി പറയും. കേസില്‍ എസിഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ എസ്‌ഐടിയില്‍ പത്ത് അംഗങ്ങളായി. സംഘം വിപുലീകരിക്കണമെന്ന എസ്‌ഐടി ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി അംഗീകാരം നല്‍കുകയും രണ്ട് സിഐമാരെ കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു.










