തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണി എന്ന എം.എസ്. മണി പ്രത്യേക അന്വേഷണസംഘത്തിന് (എസ്‌ഐടി) മുന്നിൽ ഹാജരായി. ഈഞ്ചയ്ക്കലിലെ എസ്‌ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ മണിയും സുഹൃത്ത് ബാലമുരുകനും എത്തിയത്.ശബരിമല കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിദേശവ്യവസായിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെയും ബാലമുരുകനെയും എസ്ഐടി ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. അഭിഭാഷകർക്കൊപ്പമാണ് മണിയും ബാലമുരുകനുമെത്തിയത്.വ്യവസായി നൽകിയ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഡി. മണിയിലേക്ക് എസ്‌ഐടി എത്തിച്ചേർന്നത്. താൻ ഡി. മണിയോ ദാവൂദ് മണിയോ അല്ലെന്നും സുഹൃത്ത് ബാലമുരുകന്റെ പേരിലുള്ള സിം ഉപയോഗിക്കുന്നേ ഉള്ളൂവെന്നും അന്വേഷണ സംഘത്തോട് നേരത്തെ മണി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ കൊള്ളയെക്കുറിച്ചോ അറിയില്ലെന്നും പറഞ്ഞിരുന്നു.മണിയെക്കുറിച്ച് മുൻപ് ദിണ്ടിഗൽ കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണത്തിനോ വിവരശേഖരണത്തിനോ എസ്‌ഐടിക്ക് സാധിച്ചിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നല്കുകയായിരുന്നു. മണിക്ക് സ്വർണക്കൊള്ളയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യമാണ് എസ്‌ഐടി പരിശോധിക്കുക.







