തൃശൂർ: ആളുമാറി കസ്റ്റഡിയിൽ എടുത്ത യുവാവിനെ വിയ്യൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കുറ്റൂർ ചാമക്കാട് പുതുകുളങ്ങരയിൽ പി എസ് ശരത്തിനാണ് (31) മർദനമേറ്റത്. യുവാവിന്റെ ദേഹമാസകലം ലാത്തി ഉപയോഗിച്ച് അടിച്ചതിന്റെ പാടുകളുണ്ട്. നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരിൽ ശരത് എന്ന് പേരുള്ളയാളെ പൊലീസ് തെരയുന്നുണ്ടായിരുന്നു. കാപ്പാ കേസിലടക്കം പ്രതിയായ പി എസ് സരത്ത് ആണ് ഈ അടിപിടിക്കേസിലും പ്രതിയെന്നും തെറ്റിദ്ധരിച്ചാണ് മർദനം നടന്നതെന്ന് പറയുന്നു. ശരത്തിന്റെ സഹോദരൻ രാജീവിന്റെ വീട്ടിലെത്തിയാണ് മർദിച്ചതെന്നുകാട്ടി ബന്ധുക്കൾ കമ്മിഷണർക്ക് അടക്കം പരാതി നൽകി.രാത്രി 10.30നു വീട്ടിലേക്കു കയറിവന്ന പൊലീസുകാർ ശരത്തിനെ തലങ്ങും വിലങ്ങും മർദിച്ചെന്നും ലാത്തി കൊണ്ടു പുറത്തും വയറ്റിലും അടിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.










