തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന് തിരുവനന്തപുരം സെഷൻസ് കോടതി അപേക്ഷ പരിഗണിക്കും.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ബലാത്സംഗ പരാതിയിൽ രണ്ടാം പ്രതിയാണ് ജോബി. ഗർഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്‍റെ സുഹൃത്തായ ജോബിയായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനായ ജോബി ഒളിവിലാണ്.എന്നാൽ മരുന്ന് എത്തിച്ച് നൽകിയത് യുവതിയുടെ നിർദേശപ്രകാരമാണെന്നും മരുന്ന് എന്തിനുള്ളത് ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്നുമാണ് ജോബി അപേക്ഷയിൽ പറയുന്നത്. ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്നാണ് കഴിച്ചതെന്നും പിന്നാലെ അമിത രക്തസ്രാവമുണ്ടായെന്നും തുടർന്ന് വൈദ്യസഹായം തേടിയെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.ഈ കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യഹർജി സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. അതേസമയം ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ്തടഞ്ഞിരുന്നു. രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുലിന് മുൻ കൂർ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയായിരുന്നു മുൻകൂർ ജാമ്യം അനവദിച്ചത്. യുവതിയുടെ ബലാത്സംഗ പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.











