കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. കേസിലെ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന അതേ ശിക്ഷ തന്നെയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.നേരത്തെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യരുത് എന്ന വിചാരണ കോടതി ജഡ്ജി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിക്കൂട്ടിൽ കയറ്റിയ പ്രതികളോട് ശിക്ഷാവിധിയിൽ എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചിരുന്നു. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പൾസർ സുനി പറഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും അസുഖബാധിതരായ മാതാപിതാക്കൾ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലിൽ കഴിഞ്ഞെന്നും ശിക്ഷാവിധിയിൽ ഇളവ് വേണമെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു. ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്. ജയിൽശിക്ഷ ഒഴിവാക്കി നൽകണമെന്നും മണികണ്ഠൻ കോടതിയോട് അഭ്യർത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചത്. കണ്ണൂർ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്. പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു.പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതിയാണ് യഥാർത്ഥ പ്രതിയെന്നും മറ്റുള്ളവർ ഒന്നാം പ്രതിയെ സഹായിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ്റെ വാദത്തിന് മറുപടിയായി വിചാരണ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കൂട്ടബലാത്സംഗക്കുറ്റത്തിലെ ശിക്ഷയിലാണ് ചോദ്യമെന്നും ക്രിമിനല്‍ ഗൂഡാലോചനയിലെ ശിക്ഷയിലല്ല ചോദ്യമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജീവപര്യന്തം നല്‍കിയില്ലെങ്കില്‍ എന്തുകൊണ്ടെന്ന കാരണം വ്യക്തമാക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി 20 വര്‍ഷമാണ് (കുറഞ്ഞ ശിക്ഷ) നല്‍കുന്നതെങ്കിലും കാരണം ശിക്ഷാവിധിയില്‍ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യക്തത തേടുന്നത് എന്നും കോടതി ചൂണ്ടിക്കാണിച്ചു. 376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സംഗമാണെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയും മറ്റുപ്രതികളും ചെയ്ത ശിക്ഷയ്ക്ക് വ്യത്യാസമില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.പ്രോസിക്യൂഷൻ വാദത്തിന് ശേഷം പ്രതിഭാഗം വാദവും വാദമുഖങ്ങൾ അവതരിപ്പിച്ചു. അനുകൂല സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് മാനസാന്തരത്തിന് അവസരമൊരുക്കണമെന്നും പ്രതിഭാഗം വാദിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ മാക്സിമം ശിക്ഷ നൽകാൻ ആകൂവെന്നായിരുന്നു പൾസർ സുനിയുടെ അഭിഭാഷകൻ്റെ വാദം. അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു വിചാരണ കോടതിയുടെ ഇതിനോടുള്ള പ്രതികരണം. സ്ത്രീയുടെ സകല അന്തസ്സും അഭിമാനവും(supreme dignity) പ്രധാനം അല്ലെ എന്നും കോടതി ചോദിച്ചു. പ്രതിഭാഗത്തിൻ്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു.സുനിയുടെ അമ്മ രോഗിയെന്നും അമ്മയുടെ അസുഖം പരിഗണിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചു. രണ്ടാം പ്രതി മാർട്ടിൻ്റെ അഭിഭാഷകൻ ഓൺലൈനായാണ് വാദത്തിന് ഹാജരായത്. ഏറ്റവും കുറഞ്ഞ ശിക്ഷ തൻ്റെ കക്ഷിക്ക് നൽകണമെന്നായിരുന്നു മാർട്ടിൻ്റെ അഭിഭാഷകൻ വാദിച്ചത്. കൂട്ടബലാത്സംഗ കുറ്റം ബാധകമല്ലെന്നും മാർട്ടിൻ ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലെന്നും മാർട്ടിൻ്റെ അഭിഭാഷകൻ വാദിച്ചു. കുടുംബ പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു മൂന്നാം പ്രതി അഭിഭാഷകൻ്റെ വാദം. ഒന്നര സെൻ്റ് സ്ഥലത്താണ് കടുംബം താമസിക്കുന്നതെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും മണികണ്ഠൻ്റെ അഭിഭാഷകൻ വാദിച്ചു. ഒരു പെറ്റികേസിൽ പോലും മണികണ്ഠൻ പ്രതിയല്ലെന്നും റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്നും കുറയ്ക്കണമെന്നും മണികണ്ഠൻ്റെ വക്കീൽ ആഭ്യർത്ഥിച്ചു.കേസ് തുടങ്ങിയപ്പോൾ മുതൽ ഓരോരുത്തരും സ്വാർത്ഥ താൽപ്പര്യത്തിനായി ഓരോന്ന് ചെയ്തു അത് ഇനിയും ആവർത്തിക്കരുതെന്നും പ്രതിഭാഗം വാദത്തിനിടെ കോടതി മുന്നറിയിപ്പ് നൽകി. അഭിപ്രായം പറയാൻ താൽപര്യമുള്ളവർ വിധിന്യായം വായിക്കണമെന്നും പ്രതിഭാഗം വാദം ഉന്നയിക്കുന്നതിൽ പ്രൊസിക്യൂഷൻ ആശങ്കപ്പെടേണ്ടെന്നും പ്രതിഭാഗം വാദത്തിനിടെ കോടതിയുടെ പരാമർശം ഉണ്ടായി.








