കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കരാറുകാർ, നിർമാണ സ്ഥാപനങ്ങൾ, ബിൽഡർമാർ, കടയുടമകൾ, മറ്റ് ബിസിനസ് ഓപ്പറേറ്റർമാർ എന്നിവർ കേരളത്തിലെ വോട്ടർമാർക്ക് കുറഞ്ഞത് മൂന്നു ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
തൊഴിലുടമകൾ ശമ്പളത്തോടെ അവധി അനുവദിച്ചാൽ കർണാടകയിലെ ആയിരക്കണക്കിന് കേരളീയരായ തൊഴിലാളികൾക്കും ജീവനക്കാർക്കും സാമ്പത്തിക ഭാരമോ വേതന നഷ്ടമോ ഇല്ലാതെ നാട്ടിലേക്ക് പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്ന് ശിവകുമാർ പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനും എല്ലാ തൊഴിലുടമകളുടെയും പൂർണ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
കേരളത്തിൽ നിന്നുള്ള നിരവധിപേരാണ് ബെംഗളൂരുവിലും മറ്റ് കർണാടക ജില്ലകളിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. അവരുടെ ജനാധിപത്യപരമായ അവകാശത്തെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നാണ് തൊഴിലുടമകളോട് ശിവകുമാർ പറഞ്ഞത്.











