ഹോങ്കോങ്ങിനെ ഞെട്ടിച്ച തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേർ ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറുകണക്കിന് പേരെയാണ് ദുരന്തത്തിൽ കാണാതായത്. തായ് പേയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് രണ്ട് ദിവസം മുമ്പ് തീ പടർന്നത്. 2000 അപ്പാർട്ട്മെന്‍റുകൾ നിറഞ്ഞ 8 ബ്ലോക്കുകളുള്ള ബിൽഡിങ്ങിൽ 4600 ഓളം പേരാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ കേസെടുക്കുകയും രണ്ട് ഡയറക്ടര്‍മാരെയും ഒരു എന്‍ജിനീയറെയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇരുപത് വർഷം പഴക്കമുള്ളതാണ് ഫ്‌ലാറ്റ്. ഇത് നിലവാരം കുറഞ്ഞ നിർമാണ സാധനങ്ങൾ ഉപയോഗിച്ച് കെട്ടിപ്പൊക്കിയതാണ് അപകട കാരണമെന്ന് അധികൃതര്‍ പറയുന്നു.അറ്റകുറ്റപ്പണിക്കായി കെട്ടിടങ്ങള്‍ക്കു പുറമേ കെട്ടിയ മുളങ്കാലുകളില്‍ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. വേഗത്തിൽ തീ പിടിക്കുന്ന വസ്തുക്കള്‍ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 1,000-ത്തിലധികം അഗ്നിശമന സേനാംഗങ്ങൾ ഏകദേശം 24 മണിക്കൂർ എടുത്താണ് തീ അണച്ചത്. ആളുകൾക്കായുള്ള തിരച്ചിൽ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.











