പാലക്കാട്: ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുൾപ്പെടെ പുറത്തുവന്നു. ഇതിന് മുമ്പ് പുറത്തുവന്ന ശബ്‌ദരേഖയേ തുടർന്നു വിവാദമാകുകയും രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ഇതിൻ്റെ ബാക്കിയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിൽ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്‌ദരേഖ പുറത്തുവരുന്നത്.രാഹുലിൽനിന്ന് ഗർഭം ധരിച്ചു, അതിന് നിർബന്ധിച്ചതും ഗർഭഛിദ്രത്തിന് പിന്നീട് നിർബന്ധിച്ചതും രാഹുൽ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണിത്. കുട്ടിവേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് നിർബന്ധം പിടിച്ചതെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുൽമാങ്കൂട്ടത്തിൻ്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേൾക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്‌സാപ്പ് ചാറ്റിൽ കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണ്. എന്നാൽ, ഇവയുടെ ആധികാരികത വ്യക്തമല്ല.നേരത്തെ പുറത്തുവന്ന ശബ്‌ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേർ ഇ മെയിൽ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാൽ, ഗർഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നൽകുകയൊ പരാതി നൽകുകയോ ചെയ്‌തിട്ടില്ല. യുവതി മുന്നോട്ടു വരാത്തതിനാൽ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഈ സമയത്താണ് ശബ്‌ദരേഖയും വാട്‌സാപ്പ് ചാറ്റും പറത്തുവരുന്നത്.പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടുപിടിച്ചിരുന്നു. അന്ന് അവർ പരാതി നൽകാൻ സജ്ജമായിരുന്നില്ല. മൊഴി നൽകിയിരുന്നെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ പോലീസ് ചുമത്തിയേനെ. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ ചില ഉറപ്പുകൾ നൽകിയതിനാലാണ് മൊഴി നൽകാതിരുന്നതെന്നാണ് അന്ന് ഉയർന്ന ആരോപണങ്ങൾ. ഇപ്പോൾ ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നിൽ എന്താണ് കാരണം എന്ന് വ്യക്തമല്ല. അന്ന് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതാണോ അതോ ഇരുവരുടെയും സമ്മതമില്ലാതെ മറ്റാരെങ്കിലും ഇത് പുറത്തുവിട്ടതാണോ എന്ന് വ്യക്തമല്ല.പുറത്തുവന്ന ശബ്‌ദരേഖ പ്രകാരം ഇതിൽ പറയുന്ന ആൾ യുവതിയോട് ഗുരുതരമായ കുറ്റം ചെയ്‌തുവെന്ന് വ്യക്തമാണ്. യുവതി മൊഴി നൽകാൻ തയ്യാറായാൽ, ശബ്‌ദരേഖയിലുള്ള ആൾ രാഹുൽ മാങ്കൂട്ടത്തിലാണ് എങ്കിൽ രാഹുലിന് വലിയ നിയമനടപടികൾ നേരിടേണ്ടി വരും. ഇതിനൊപ്പം രാഷ്ട്രീയമായി തിരിച്ചടിയും നേരിടേണ്ടി വരും.
ഫോൺ സംഭാഷണത്തിന്‍റെ പൂർണരൂപം
രാഹുല്‍ മാങ്കൂട്ടത്തില്‍: അപ്പോൾ നാളെ ഹോസ്പിറ്റലില്‍ പോകും?
പെണ്‍കുട്ടി: ഉം, ഡോക്ടറെ അറിയാം, അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടിയുണ്ട് അവിടേക്ക് പോകാൻ
രാഹുല്‍ മാങ്കൂട്ടത്തില്‍: ആ എവിടാ പോകാനുദേശിക്കുന്നത്?
പെണ്‍കുട്ടി: എനിക്കാകെ വയ്യാതിരിക്കുകയാണ്, എനിക്ക് വൊമിറ്റിങ്ങുണ്ട്. എനിക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ട് അതിനകത്ത്.
രാഹുല്‍ മാങ്കൂട്ടത്തില്‍: എന്റെ പൊന്നുസുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്കൂ. എനിക്കീ ഡ്രാമ കാണിക്കുന്നവരെ എനിക്കിഷ്ടമേയല്ല.
പെണ്‍കുട്ടി: എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാതിരിക്കുകയാണ്. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് വീട്ടിൽ പോയിട്ട് അമ്മയെ കണ്ടിട്ട് കരച്ചിൽ സഹിക്കാന്‍ പറ്റുന്നില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: നിന്റെ ഈ ****** വര്‍ത്താനം ഒന്ന് ആദ്യം നിര്‍ത്തൂ.
പെണ്‍കുട്ടി: എനിക്കിത് ചെയ്യാന്‍ വയ്യാ
രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ നിന്നോട് കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി സംസാരിച്ചപ്പോ എന്നോട് പറഞ്ഞത് ഇന്ന് കൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നല്ലേ. പിന്നെ മൂന്ന് ദിവസായിട്ട് പ്രശ്‌നമൊന്നുമില്ല. നീ നിന്റെ കാര്യങ്ങളൊക്കെ ചെയ്ത് പോകുന്നു. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂട് വന്നതെന്തിനാ.
പെണ്‍കുട്ടി: എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാന്‍ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരു പാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. എന്താ പറയാ. സ്‌മെല്ലൊന്നും എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല. അങ്ങനെ ഒരൂപാട് പ്രശ്‌നങ്ങളുണ്ട്. എനിക്കിതാരോടും പറയാനൊന്നും പറ്റുന്നില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്. ഈ ഒന്നാം മാസത്തില്‍ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാവുന്നതല്ലേ. ചുമ്മാ അങ്ങ് ഡ്രാമ കാണിക്കുകയാണ്.
പെണ്‍കുട്ടി: നിങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ. ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്ന്.
രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ ആദ്യം ഹോസ്പിറ്റലില്‍ പോകൂ, എന്നിട്ടല്ലേ ബാക്കി കാര്യങ്ങൾ.
പെണ്‍കുട്ടി: എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുന്നത്. ഇതാരുടെ പ്ലാനായിരുന്നു. എന്റെ പ്ലാനാണോ. ആര്‍ക്കാണ് കുഞ്ഞിനെ വേണം കുഞ്ഞിനെ വേണമെന്ന് പറഞ്ഞോണ്ടിരുന്നത്. ഞാനാണോ. ങേ, പിന്നെ നിങ്ങളെന്തിനാണ് ഈ ലാസ്റ്റ് മൊമന്റില്‍ ഇങ്ങനെ മാറുന്നത്. നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍: നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്‌തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല.
പെണ്‍കുട്ടി: എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: അല്ല നിനക്കില്ലാത്ത പ്രശ്‌നം എന്താ എനിക്ക്.
പെണ്‍കുട്ടി: ആരുടേയും സഹായമില്ലാതെ, ഒരു മനുഷ്യരുടെയും സഹായമില്ലാതെ ഇത് ചെയ്ത് തരുമെന്ന് തോന്നുന്നില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: നീയാദ്യം ഹോസ്പിറ്റലിലേക്ക് പോകൂ, അവരൊറ്റയ്ക്ക് പറ്റില്ല എന്ന് പറയില്ലല്ലോ.
പെണ്‍കുട്ടി: എനിക്കറിയില്ല, നിങ്ങളൊരുപാട് മാറി. ഇങ്ങനൊന്നും ആയിരുന്നില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: ഇനി ഹോസ്പിറ്റലില്‍ പോകാന്‍ ആരുടെ സഹായമാണ് വേണ്ടത്.
പെണ്‍കുട്ടി: വേണ്ടാന്നാ ഞാന്‍ പറഞ്ഞത്, നിങ്ങക്കത് വേണം വേണം എന്ന് പറഞ്ഞിട്ട്. നിങ്ങളുടെ പ്ലാന്‍ തന്നെ ആയിരുന്നില്ലേ?
രാഹുല്‍ മാങ്കൂട്ടത്തില്‍: ആ പിന്നെ..!









