കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ഗവേഷക വിദ്യാർഥി. ഡോ സി എൻ വിജയകുമാരിക്കെതിരെ പൊലീസിൽ പരാതി നൽകിയത് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ ആണ്. സംസ്കൃതം പഠിക്കുന്നതിന് ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം.പുലയന്മാർ സംസ്കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു.വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല തുടങ്ങിയ പരാമർശങ്ങളാണ് ഡോ. സി എൻ വിജയകുമാരിയിൽ നിന്നുണ്ടായെന്ന് വിദ്യാർഥി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടം എസിപിക്ക് പരാതി നൽകുന്നതിനോടൊപ്പം വൈസ് ചാൻസലർക്കും വിപിൻ കത്തയച്ചിട്ടുണ്ട്. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാണ് പ്രധാന ആവശ്യം.കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം നിർഭാഗ്യകരമായ സംഭവമെന്നും അന്വേഷണം നടത്തുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി. അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിത്. ഒരു കുട്ടിയോടും അധ്യാപകർ ഈ നിലയിൽ പെരുമാറാൻ പാടില്ല. രണ്ടു ദിവസം മുൻപാണ് വിദ്യാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല അത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർവകലാശാലയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.









