തൃശ്ശൂർ :കനത്ത മഴ മുന്നറിയിപ്പും ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യവും പരിഗണിച്ച് ചിമ്മിനി, പീച്ചി ഡാമുകളില്‍നിന്ന് വെള്ളം തുറന്നുവിടാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു.അപകടസാധ്യത ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.കുറുമാലിപ്പുഴയിലെ ജലനിരപ്പ് 10 സെന്‍റിമീറ്റർ മുതല്‍ 12 സെന്‍റിമീറ്റർവരെ ഉയരുവാൻ സാധ്യതയുണ്ട്.പീച്ചി ഡാമിലെ ജലനിരപ്പ് ഇന്നലെ ഉച്ചയ്ക്ക് 12 നു 78.06 മീറ്ററായി ഉയർന്നതിന്‍റെ പശ്ചാത്തലത്തില്‍ അധികജലം ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ വഴിയും ഘട്ടംഘട്ടമായി തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ ഷട്ടറുകള്‍ പരമാവധി 10 സെന്‍റീമീറ്റർ വരെയും, തുടർന്നു രണ്ടാം ഘട്ടത്തില്‍ 10 സെന്‍റീമീറ്ററും, ആവശ്യമെങ്കില്‍ മൂന്നാംഘട്ടമായി അഞ്ച് സെന്‍റിമീറ്ററും തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടാം. ഇതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതില്‍നിന്ന് 20 സെന്‍റീമീറ്റർകൂടി ഉയരുവാൻ സാധ്യതയുണ്ട്.ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.