കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരവധി റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗം സൗന്ദര്യവൽക്കരണത്തിന് വേണ്ടി വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നൽകി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.കൊല്ലം ഇരവിപുരം മണ്ഡലത്തിൽ വി പാർക്ക് പൂർത്തീകരിച്ചിട്ടുണ്ട്. രാത്രി വൈകിയും നിരവധി ആളുകളാണ് ഈ പാര്‍ക്കിലേക്കെത്തുന്നത്. വിവിധ ഇടങ്ങളിൽ പാര്‍ക്കുകള്‍ നിര്‍മ്മിക്കാൻ കഴിയും. അതിന് എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.ദേശീയപാത മേൽപ്പാലങ്ങളുടെ കീഴിലും നിരവധി സ്ഥലമുണ്ട്. അത് ഉപയോഗപ്പെടുത്താൻ കഴിയുമോയെന്നത് ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പൊതുമരാമത്ത് പാലങ്ങളുടെ കീഴിലാണ് വി പാർക്കുകൾ നിർമ്മിച്ചിട്ടുള്ളത്. 23 വി പാർക്കുകൾക്കുള്ള പദ്ധതി രേഖ ഇതിനകം തയ്യാറായിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. 2021ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ എന്നതായിരുന്നു പറഞ്ഞത്. എന്നാല്‍ നാലുവർഷം കൊണ്ടുതന്നെ 100 പാലങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.








