അഫ്ഗാനെ പിടിച്ചു കുലുക്കി വൻ ഭൂകമ്പം. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 250 ൽ അധികം കൊല്ലപ്പെട്ടതായും ആയിരത്തോളം പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ 160 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.പാകിസ്ഥാൻ, വടക്കേ ഇന്ത്യ എന്നിവയുൾപ്പെടെ മേഖലയിലെ വലിയ ഭാഗങ്ങളിൽ ഇതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹി – എൻസിആറിലെയും മറ്റ് നഗരങ്ങളിലെയും താമസക്കാർ ശക്തമായ കുലുക്കത്തെ തുടർന്ന് രാത്രി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോർട്ടുകളുണ്ട്.പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ മേഖലയുമായി അതിർത്തി പങ്കിടുന്ന പർവ്വത മേഖലയിലാണ് ദുരന്തമുണ്ടായത്. കെട്ടിടങ്ങൾ തകർന്നടിഞ്ഞതായും ആയിരക്കണക്കിന് കുടുങ്ങി കിടക്കുന്നതായും രക്ഷാ പ്രവർത്തകരെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആളുകളുടെയും പരിക്കേറ്റവരുടെയും എണ്ണം കൂടുതലാണെന്നും പക്ഷേ ദുരന്തം നടന്ന പ്രദേശത്തേക്ക് എത്തിച്ചേരാൻ വളരെ പ്രയാസം നേരിടുന്നുതായും ആരോഗ്യ മന്ത്രി ഷറഫത്ത് സമാന്‍ പറഞ്ഞു. പരിക്കേറ്റ നൂറുകണക്കിന് പേരെ ആശുപത്രികളിലേക്ക് മാറ്റിയതായും വിദൂര ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്നതോടെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും കുനാറിന്‍റെ പ്രവിശ്യാ മേധാവി നജിബുള്ള ഹനീഫും പറയുന്നു.അഫ്ഗാനിസ്ഥാനിൽ ഇടക്കിടെ സംഭവിക്കുന്ന ഭൂകമ്പങ്ങൾ വൻദുരന്തങ്ങൾ സൃഷ്ടിക്കാറുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് എപ്പോൾ വേണമെങ്കിലും ഭൂമികുലുക്കം സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്ന രാജ്യം കൂടിയാണിത്.