പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കറിനെതിരായ സൈബർ ആക്രമണത്തിൽ ഒൻപത് പേർക്കെതിരെ കേസ്. രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തെ തുടർന്ന് സൈബർ ആക്രമണം നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി ഭാസ്കർ പരാതി നൽകിയത്. തിരുവനന്തപുരം സൈബർ പോലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.സ്ത്രീത്വത്തെ അപമാനിക്കുക, അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുക, അന്തസ്സിന് ഹാനി വരുത്തുക, സ്വകാര്യതയിലേക്ക് കടന്നുകയറുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ എഫ്ഐആർ ഹണി ഭാസ്കർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.നിയമ സംവിധാനങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അഭിനന്ദിച്ചുകൊണ്ട് ഹണി ഭാസ്കർ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അതിവേഗവും മാതൃകാപരവുമായ നടപടിയാണ് ഉണ്ടായതെന്നും, സ്ത്രീകൾക്ക് പിന്തുണ നൽകാൻ നിയമ സംവിധാനങ്ങൾ ഒപ്പമുണ്ടെന്ന് ഈ സംഭവം ബോധ്യപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി. തന്നെ വിളിച്ച സൈബർ പോലീസ് ഉദ്യോഗസ്ഥർ നൽകിയ പിന്തുണയെക്കുറിച്ചും ഹണി പോസ്റ്റിൽ പരാമർശിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഹണി പോസ്റ്റ് അവസാനിപ്പിച്ചത്.











