നല്ലേപ്പിള്ളി വാളറയിൽ അമ്പത്തെട്ടുകാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയിൽ കണ്ടെത്തി.സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. നല്ലേപ്പിള്ളി, വാളറ തോട്ടത്തുക്കളം സി. രാമൻകുട്ടിയാണ് (58) മരിച്ചത്. മകൻ ആദർശിനെയാണ് (26) പോലീസ് കസ്റ്റഡിയിലെടുത്തത്.ബുധനാഴ്ച രാത്രി 10 മണിയോടെയാണ് രാമൻകുട്ടി വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി ആദർശ് സമീപവാസികളെ അറിയിച്ചത്. സമീപവാസിയുടെ സഹായത്തോടെ ഇയാളെ വീട്ടിലെ കട്ടിലിൽ കൊണ്ടുകിടത്തി. തുടർന്ന്, അച്ഛൻ മരിച്ചതായി ആദർശ് ബന്ധുക്കളെ വിളിച്ചറിയിച്ചു. വീട്ടിലെത്തി മൃതദേഹം കണ്ടവരിൽ ചിലർക്ക് സംശയം തോന്നിയതിനെത്തുടർന്ന് വ്യാഴാഴ്ച 10 മണിക്ക് കൊഴിഞ്ഞാമ്പാറ പോലീസിനെ വിവരമറിയിച്ചു.സ്വാഭാവികമരണമെന്ന് വരുത്തിത്തീർത്ത് സംസ്കാരം നടത്താനുള്ള ശ്രമമായിരുന്നെന്നും ആരോപണമുണ്ട്. പോലീസെത്തി നടത്തിയ പരിശോധനയിൽ രാമൻകുട്ടിയുടെ ശരീരത്തിൽ പലഭാഗത്തായി മർദനമേറ്റതിന്റെ പാടുകളും രക്തക്കറയും കണ്ടെത്തി. തുടർന്ന്, ഫൊറൻസിക്, വിരടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.രണ്ടുമാസം മുൻപ് രാമൻകുട്ടിയുടെ ഭാര്യ ചന്ദ്രിക മരിച്ചതിനുശേഷം അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാമൻകുട്ടി രോഗങ്ങളാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയ രാമൻകുട്ടി ബുധനാഴ്ചയാണ് വീട്ടിലേക്കു തിരിച്ചെത്തിയത്. അന്നുരാത്രിയാണ് മരിച്ചത്. ആദർശ് മദ്യപിച്ചിരുന്നതായും രാമൻകുട്ടിക്കും മദ്യം നൽകിയിരുന്നതായും ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു.ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും ആദർശിനെ ചോദ്യംചെയ്തുവരികയാണെന്നും ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ പറഞ്ഞു. എസ്ഐ കെ. ഷിജു, ഗ്രേഡ് എസ്ഐ വി. ജയകുമാർ, എൻ. ശരവണൻ, ആർ. ഗുരുവായൂരപ്പൻ, ആർ. രതീഷ്, വി. ഹരിദാസ്, കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി









