പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. കുറ്റം ചെയ്തതിന്‍റെ പേരിലല്ല രാജി വയ്ക്കുന്നതെന്നും ആരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമയത്തെ മാനിച്ച് രാജി വയ്ക്കുകയാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവനടി തന്‍റെ അടുത്ത സുഹൃത്താണെന്നും അവര്‍ പരാതി പറഞ്ഞത് തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം, ഗര്‍ഭച്ഛിദ്രം സംബന്ധിച്ച ആരോപണങ്ങളില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ഉയര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന ശബ്ദ സന്ദേശം രാഹുലിന്‍റേതല്ലേ എന്ന ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞില്ല. ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി. പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് കെപിസിസിക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവും മുഖം നോക്കാതെ പാര്‍ട്ടി നടപടിയെടുക്കുമെന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിർദ്ദേശം നൽകിയത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.








