തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിസ വാഗ്ദാനം ചെയ്ത് ലഹരി നല്‍കി മയക്കിയതിന് ശേഷം പീഡനത്തിനിരയാക്കിയ പ്രവാസി വ്യവസായിക്കെതിരെ കേസെടുത്ത് പൊലീസ്. അയിരൂര്‍ പൊലീസാണ് കേസെടുത്തത്. പ്രവാസിയും വര്‍ക്കലയിലെ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുത്തി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി രേഖപ്പെടുത്തിയത്. വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് പരാതി.
അതിജീവിത ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ കേസിന് പിന്നാലെ അതിജീവിതയ്ക്കും അവരുടെ അഭിഭാഷകനുമെതിരെ പണം തട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.