കൊച്ചി: ഗായകൻ കെ ജെ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും അധിക്ഷേപിക്കുന്നതരത്തിൽ ഫേസ്ബുക്കിൽ അസഭ്യം വിളിച്ച സംഭവത്തിൽനടൻ വിനായകനെതിരെപൊലീസിൽ പരാതി. കോൺഗ്രസ് നേതാവ് എൻ എസ് നുസൂറാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വിനായകനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മാനസികനില പരിശോധിക്കണമെന്നുമാണ് ആവശ്യം.’പ്രമുഖരായവർക്കെതിരെ ഇത്തരത്തിൽ അവഹേളനം നടത്തുന്നതിന് അദ്ദേഹത്തിന് ഹരമാണ്. നിരവധി കേസുകളിൽ പ്രതിയായ ഇദ്ദേഹത്തിനെതിരെ ഈ വിഷയത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും അപേക്ഷിക്കുന്നു’- പരാതിയിൽ പറയുന്നു.അതേസമയം, വിമർശനം ശക്തമായതോടെ വിനായകൻ ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ചു. പകരം യേശുദാസിനും അടൂർ ഗോപാലകൃഷ്ണനുമെതിരെ വിനായകൻ പുതിയ പോസ്റ്റിട്ടു. അസഭ്യപ്രയോഗങ്ങൾ നീക്കിയുള്ള ഭാഗമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിക്ഷേപിക്കുംവിധം സംസാരിച്ചുവെന്നാണ് വിമർശനം ഉയർന്നത്. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.നേരത്തെ, രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.