ധർമ്മസ്ഥലയിൽ പൊലീസിന്റെ ഗുരുതര വീഴ്ചകൾ വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചെന്ന് പൊലീസ് പറയുന്നു. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകളാണ് നശിപ്പിച്ചത്. എന്നാൽ പഞ്ചായത്തിൽ നിന്ന് ഈ രേഖകൾ നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം കൈപ്പറ്റിയിരുന്നു.
ഇതിനിടെ ധർമ്മസ്ഥലയിൽ കൂട്ട ശവസംസ്‌കാര വെളിപ്പെടുത്തൽ നടത്തിയ സാക്ഷിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ വധഭീഷണിയെന്ന് പരാതി. പ്രത്യേക അന്വേഷണ സംഘത്തിൽ(എസ്‌ഐടി) അംഗമായ ഉത്തര കന്നട ജില്ലയിലെ സിർസി റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഞ്ചുനാഥ് ഗൗഡയാണ് പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 20 പേരെ കൂടി ഉൾപ്പെടുത്തി എസ്‌ഐടി വിപുലീകരിച്ചപ്പോൾ ഇടം നേടിയ ഉദ്യോഗസ്ഥനാണിത്.
കഴിഞ്ഞ മാസം 11ന് ബെൽത്തങ്ങാടി പ്രിൻസിപ്പൽ സിവിൽ ജഡ്ജിയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റുമായ കെ. സന്ദേശ് മുമ്പാകെ ഹാജരായ പരാതിക്കാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സാക്ഷി സംരക്ഷണ പരിധിയിലായി. തനിക്കും കുടുംബത്തിനും സംരക്ഷണം വേണം എന്ന നിബന്ധനയോടെയാണ് ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയായ ദലിതൻ വെളിപ്പെടുത്തൽ നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണിയുണ്ടായതോടെ സാക്ഷി സുരക്ഷ നഷ്ടമാവുകയാണ്.ഒപ്പം എസ്‌ഐടി നിഷ്പക്ഷതയെക്കുറിച്ച് പുതിയ ആശങ്കകളും ഉയരുന്നു.