ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിവി എസ് അച്യുതാനന്ദന്റെഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മണിക്കൂറുകൾക്ക് ശേഷം ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ സഖാവിനെ കാത്ത് മണിക്കൂറുകളോളം മഴയത്തും കാത്തുനിന്നിരുന്നത് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപയാത്ര മണിക്കൂറുകളെടുത്താണ് ഓരോ കിലോമീറ്ററും കടന്നത്. മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎയുമായ രമേശ് ചെന്നിത്തലയും വിഎസിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിൽക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. സ്വന്തം നിയോജക മണ്ഡലമായ ഹരിപ്പാടാണ് ചെന്നിത്തല കാത്തുനിന്നത്. ഹരിപ്പാട് വച്ച് ബസിനുള്ളിൽ കയറിയ ചെന്നിത്തല വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
‘ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും നേരിട്ട് അറിയാവുന്ന ആളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. വ്യക്തിപരമായി ഞങ്ങൾ തമ്മില്‍ വളരെ അടുപ്പമുള്ളവരാണ്. എന്റെ മണ്ഡലത്തിലൂടെ വി എസിന്റെ അന്ത്യയാത്ര കടന്നുപോകുമ്പോൾ സ്വാഭാവികമായും ഞാനിവിടെ ഇരിക്കണ്ടേ’- രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ സെക്രട്ടേറിയറ്റിലെ ദര്‍ബാർ ഹാളിലെത്തി രമേശ് ചെന്നിത്തല വി എസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞതെന്ന് ചെന്നിത്തല വിഎസിനെ അനുസ്മരിച്ചിരുന്നു. കേരളരാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ അവസാനത്തെ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ എന്റെയും അശ്രുപൂജ- ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.