കൂത്തുപറമ്ബ് : അധ്യാപികയുടെ പ്രോത്സാഹനവും ചങ്കുകളുടെ കട്ടസപ്പോർട്ടും കിട്ടിയപ്പോള്‍ മുഹമ്മദ് യാസീൻ സിനോജ് തകർത്തങ്ങ് പാടി.ആറാം ക്ലാസുകാരന്റെ 45 സെക്കന്റ് നീളുന്ന റാപ് സോങ് മൂന്ന് ദിവസം കൊണ്ട് കണ്ടത് ആറ് മില്യണില്‍ കൂടുതല്‍ പേർ. മെരുവമ്ബായി എം.യു.പി. സ്കൂളിലെ വിദ്യാർഥികളുടെ ‘പഠിക്കുന്നത് വല്യേതോ സ്ഥലത്താണ്’ എന്ന ബീവി റാപ് സോങ്ങാണ് സമൂഹ മാധ്യമത്തില്‍ തരംഗമായത്. സ്കൂളിലെ സർഗവേളയില്‍ മുഹമ്മദ് യാസീൻ സിനോജ് പാടിയത് ക്ലാസ് അധ്യാപിക എം.ദൃശ്യ ഫോണില്‍ പകർത്തുകയും സ്കൂള്‍ ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. കെ.കെ.മുഹമ്മദ് സെയ്ൻ, സി.നിസാമുദ്ധീൻ എന്നിവരാണ് ബെഞ്ചില്‍ താളം കൊട്ടി സിനോജിന് പിന്തുണ നല്‍കിയത്. മണിക്കൂറുകള്‍ കൊണ്ട് തന്നെ പാട്ട് വൈറലായി. അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പാട്ട് ഫേസ്ബുക്ക് പേജില്‍ ഷെയർ ചെയ്യുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ പാട്ട് പാടിയ എൻ.കെ.റിഷും വിദ്യാർഥികള്‍ക്ക് പിന്തുണയും ആശംസയുമായെത്തി. സ്കൂളിലെ വിദ്യാർഥികളായ കെ.മുഹമ്മദ് സ്വാലിഹ്, എം.പി.മുഹമ്മദ് സഹീദ്, മുഹമ്മദ് അഫ് ലഹ് എന്നിവർ ചേർന്ന് പാടിയ ഹിന്ദി സോങ് സ്കൂളിലെ ഇൻസ്റ്റാഗ്രാം പേജിലൂടെ നേരത്തെ വൈറലായിരുന്നു. നാല് കോടിയിലേറെ പേരാണ് വീഡിയോ കണ്ടത്. ദൃശ്യ ആയിരുന്നു ആ വീഡിയോയും പകർത്തിയത്. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിദ്യാർഥികള്‍ പാടിയ രണ്ട് പാട്ടുകളും സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും