കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യും. ടൈറ്റിലിൽ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകൾക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെൻസർ ബോർഡ് ആവശ്യപ്പെട്ടതെന്ന് നിർമ്മാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. ജാനകി എന്ന പേര് ടൈറ്റിലിൽ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെൻസർ ബോർഡിന്റെ അഭിഭാഷകൻ നിർദേശങ്ങൾ മുന്നോട്ടുവെച്ചതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.സിനിമയുടെ റിലീസ് വൈകുന്നത് നിർമ്മാതാക്കൾക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. ഒടിടിയുമായും നിർമ്മാതാക്കൾക്ക് കരാറുണ്ട്. ആ കരാറും ലംഘിക്കപ്പെടുന്നതിന്റെ വക്കിലാണുള്ളത്. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിർമ്മാതാക്കളും സംവിധായകനുമെല്ലാം ചേർന്ന് പേര് മാറ്റാമെന്ന് തീരുമാനിച്ചത്. കേസുമായി മുന്നോട്ട് പോയാൽ നൂറ് ശതമാനം വിജയിക്കുമെന്ന് അറിയാം. പക്ഷേ ഇവിടെ വിജയിച്ചാലും അപ്പീൽ പോകാൻ കഴിയും. അതുവഴി സിനിമയുടെ റിലീസ് വീണ്ടും വൈകുകയാണ് ചെയ്യുകയെന്നും ഹാരിസ് ബീരാൻ പറഞ്ഞു. എഡിറ്റ് ചെയ്ത 24 മണിക്കൂറിനകം സെൻസർ ബോർഡിന് സമർപ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. 24 മണിക്കൂറിനകം സിനിമ സമർപ്പിച്ചാൽ ചൊവ്വാഴ്ച സർട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കിൽ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.