സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതായും രാജ്ഭവന് വിസിയുടെ റിപ്പോർട്ട്. കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ ഗവർണർ വിശ്വനാഥ് ആർലേക്കർ പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളിൽ, രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുംമ്മൽ ശുപാർശ ചെയ്തു. ജൂൺ 25-ന് സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ രാജ്ഭവന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ക്രിമിനൽ സ്വഭാവമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന വിഷയമായതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം റിപ്പോർട്ടിൽ പറയുന്നു. വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ രജിസ്ട്രാർക്ക് ‘കൃത്യമായ ഉത്തരവാദിത്തബോധം ഉണ്ടായില്ല’. ഒരു മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ, വിശ്വാസയോഗ്യമായ റിപ്പോർട്ടോ ഇല്ലാതെയാണ് രജിസ്ട്രാർ പ്രവർത്തിച്ചത്. രജിസ്ട്രാർ, സെക്യൂരിറ്റി ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിവരിൽ നിന്നുള്ള ഒരു റിപ്പോർട്ടിലും ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല. വേദിയിൽ സന്നിഹിതനായിരുന്നിട്ടും, രജിസ്ട്രാർക്ക് താൻ അത്തരമൊരു ചിഹ്നം കണ്ടുവെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്താനും സാധിച്ചില്ല. ദേശീയഗാനം ആലപിക്കുമ്പോഴും ഗവർണർ വേദിയിലായിരിക്കുമ്പോഴും ഹാളിനുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ “ധിക്കാരപരമായ” നടപടിയിൽ പ്രൊഫ. കുന്നുംമ്മൽ അതിശയം പ്രകടിപ്പിച്ചു. ഇത് സർവകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും ഗവർണർ പദ വിയോടുള്ള അനാദരവാ ണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭാരതമാതാവിന്റെ ചിത്രം (നിയമപ്രകാരം ഇതൊരു മതചിഹ്നമല്ല) മാലയിട്ട് പ്രദർശിപ്പിച്ചതിനാൽ ചടങ്ങ് അട്ടിമറിക്കാൻ ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തിൽ രജിസ്ട്രാർ പ്രവർത്തിച്ചുവെന്ന സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതിയുടെ ആരോപണവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാ വാർഷികാഘോഷവും പുസ്തക പ്രകാശനവും നടന്ന ചടങ്ങുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിശദീകരണം തേടിയതിനെ തുടർന്നാണ് വൈസ് ചാൻസലർ റിപ്പോർട്ട് സമർപ്പിച്ചത്. ഫോട്ടോകൾ, ആഭ്യന്തര രേഖകൾ, സംഘാടകരുടെ പരാതി തുടങ്ങിയ അനുബന്ധ വിവരങ്ങളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ മതപരമായ ചിഹ്നം സംബന്ധിച്ച വാദങ്ങൾ ഈ രേഖകളൊന്നും സ്ഥിരീകരിക്കുന്നില്ലെന്ന് വിസി ചൂണ്ടിക്കാട്ടി.