പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി ഡിസ്ചാർജ്ജായ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിലാണ് ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്.ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം നൽകി ഇന്നലെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ സനിൽ ഇന്ന് കുഴഞ്ഞ് വീണ് മരിച്ചു.ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുകളില്ലാതെ സനിലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ആർഎംഒ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിശോധനകളിൽ ഗുരുതര പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ആൻജിയോഗ്രാം ചെയ്യണമെന്ന് നിർദ്ദേശം നൽകി ഡിസ്ചാർജ്ജ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.