ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിനെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയപ്പോൾ പിറന്നത് ചരിത്രം. 49 വർഷങ്ങൾക്ക് ശേഷമാണ് യുവന്റസിനുമേൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയിക്കാൻ കഴിയുന്നത്. 1976ലെ യുവേഫ സൂപ്പർ കപ്പിലാണ് ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് യുവന്റസിനെ പരാജപ്പെടുത്താൻ കഴിഞ്ഞത്. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. പിന്നീട് ഇരുടീമുകളും ആറ് മത്സരങ്ങളിൽ എറ്റുമുട്ടിയപ്പോൾ നാലിൽ യുവന്റസ് വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിലായി.
ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഒമ്പതാം മിനിറ്റിൽ ജെറമി ഡോക്കുവാണ് സിറ്റിക്കായി ആദ്യ ഗോൾ നേടിയത്. പക്ഷേ 11-ാം മിനിറ്റിൽ യുവന്റസിനായി ട്യൂൺ കൂപ്‌മൈനേഴ്‌സ് സമനില ഗോൾ കണ്ടെത്തി. 26-ാം മിനിറ്റിൽ പിയറി കലുലുവിന്റെ സെൽഫ് ഗോൾ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്റി മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ എർലിങ് ഹാലണ്ട് സിറ്റിക്കായി വീണ്ടും വലചലിപ്പിച്ചു. ഫുട്ബോൾ കരിയറിലെ ഹാലണ്ടിന്റെ 300-ാം ഗോളാണിത്. 69-ാം മിനിറ്റിൽ ഫിൽ ഫോഡനും 75-ാം മിനിറ്റിൽ സാവിഞ്ഞോയും സിറ്റിക്കായി വലകുലുക്കി. ഇതോടെ 5-1ന് സിറ്റി മുന്നിലായി. ഒടുവിൽ 84-ാം മിനിറ്റിൽ ദുസാൻ വ്ലഹോവിക് വലചലിപ്പിച്ചത് യുവന്റസിന് ആശ്വാസമായി. പിന്നാലെ ലോങ്‍ വിസിൽ മുഴങ്ങിയപ്പോൾ 5-2ന്റെ ആധിപത്യപരമായ വിജയം സ്വന്തമാക്കാൻ സിറ്റിക്ക് കഴിഞ്ഞു.