കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാന കഥാപാത്രത്തിലെത്തുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിൽ ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി പ്രിവ്യൂ പൂർണമായി കണ്ടതിന് ശേഷം കേസ് പരിഗണിക്കാമെന്ന നിലപാടിലാണ് ഹൈക്കോടതി. അതേസമയം, സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ നാളെയായിരിക്കും ചിത്രത്തിന്റെ പ്രിവ്യൂ കാണുക.വിഷയത്തിൽ സെൻസർ ബോർഡിനോട് കോടതി വിശദീകരണം തേടി. മറ്റന്നാൾ ഹർജി പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സെൻസർ ബോർഡിന്റെ തുടർനിലപാട് അറിഞ്ഞതിന് ശേഷം കേസിൽ കക്ഷി ചേരാമെന്നാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാട്.‘ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്. പേരിൽ ഒരു തരത്തിലുള്ള മാറ്റമുണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റീജണൽ സെൻസറിംഗ് കമ്മിറ്റി അംഗീകാരം നൽകിയ ശേഷം ഇക്കാര്യത്തിൽ അസാധാരണമായ കാലതാമസം ഉണ്ടാകുന്നുവെന്ന് കോസ്മോസ് എന്റർടെയ്ൻമെന്റ്സ് കോടതിയെ ധരിപ്പിച്ചു. സിനിമയുടെ റിലീസിംഗ് വൈകിയത് സാരമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടി.നാളെ ബോംബെയിൽ റിവൈസിഗ് കമ്മിറ്റി ചേർന്ന് വീണ്ടും സിനിമ കാണുമെന്ന അറിയിപ്പും അണിയറ പ്രവർത്തകർ കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് വിഷയം മറ്റന്നാൾ പരിഗണിക്കാൻ മാറ്റിയത്.