മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം അടുത്തദിവസം പുറത്തുവരാനിരിക്കേ മാധ്യമങ്ങളെക്കണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. മണ്ഡലത്തില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമായിരുന്നു നിലമ്പൂരിലേത്. ആ ഫലം നിലമ്പൂരില്‍ കാണും. പിണറായിസത്തിന്റെ തകര്‍ച്ചയുടെ തുടക്കം നിലമ്പൂരില്‍നിന്നായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.ഒരു ഇഫക്ടുമില്ലാത്ത ഒരു മനുഷ്യന്‍ നിലമ്പൂരില്‍ മത്സരിച്ചിട്ട് ഒരു എക്‌സിറ്റ് പോള്‍ നടത്താന്‍പോലുമുള്ള ധൈര്യം ഒരു ചാനലിനുമുണ്ടായില്ല. കേരളത്തിന്റെ അടുത്ത കാലത്തെ ചരിത്രത്തില്‍ ആദ്യമായാണിത്. നിലമ്പൂരിലേത് അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണെന്നും ജനങ്ങള്‍ അതില്‍ പ്രതിഷേധത്തിലാണെന്നുമായിരുന്നു ഇടതു-വലതു മുന്നണികള്‍ പ്രചരിപ്പിച്ചത്. പക്ഷേ, ജനം ഈ തിരഞ്ഞെടുപ്പിനെ ആവേശപൂര്‍വം സ്വീകരിച്ചെന്നാണ് പോളിങ് ശതമാനം തെളിയിക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടുപോലും ജനം വോട്ടുചെയ്തു. 2021-ലേതിനെക്കാള്‍ 1224 പേര്‍കൂടുതല്‍ പേര്‍ ഇത്തവണ വോട്ടുചെയ്‌തെന്നും അന്‍വര്‍ പറഞ്ഞു.ജനങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയുള്ളതാണ് തന്റെ പോരാട്ടം. സഹോദരിമാരും അമ്മമാരുമാണ് തനിക്കേറ്റവും കൂടുതൽ വോട്ടുചെയ്തത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ഉദ്ദേശിച്ചിരുന്നെങ്കില്‍ ചിത്രം വേറെയാവുമായിരുന്നു. മുഖ്യമന്ത്രിയും ഇതരസംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെ എത്തി നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. ഇങ്ങനെ നിലമ്പൂരിലെ എല്ലാ വീടിന്റെ അടുക്കളയിലും കയറി കാലുപിടിക്കുന്ന ഗതികേടിലേക്ക് കേരളത്തിലെ മുഴുവന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും എത്തിക്കാന്‍ തനിക്ക് കഴിഞ്ഞു. ജനത്തിന്റെ വില കാട്ടിക്കൊടുത്തു. ഇതിലും വലിയ ഒരു ജയം ഇനി എന്തുവേണമെന്നും അന്‍വര്‍ ചോദിച്ചു.രാഷ്ട്രീയത്തിനപ്പുറം മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ആ ഫലം നിലമ്പൂരില്‍ കാണും. നിലമ്പൂരിലെ മനുഷ്യരുടെ ഹൃദയംതൊട്ട പ്രാര്‍ഥനയ്ക്ക് ഒരുത്തരമുണ്ടാകും. നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് അത് മനസ്സിലായിട്ടുണ്ടെങ്കില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. മണ്ഡലത്തില്‍ 50 ശതമാനത്തിലധികം പേര്‍ രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചാണ് വോട്ട് ചെയ്തതെന്നാണ് വിശ്വാസമെന്നും അന്‍വര്‍ പറഞ്ഞു.തനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായിസം തോല്‍ക്കണം. രണ്ട് പിണറായിമാരാണ് മണ്ഡലത്തിലുള്ളത്. ഒന്ന് തെളിഞ്ഞ പിണറായിയും മറ്റൊന്ന് ഒളിഞ്ഞ പിണറായിയും. തനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തെളിഞ്ഞ പിണറായി തോല്‍ക്കണം. അപ്പോള്‍ സ്വാഭാവികമായും യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ജയിക്കേണ്ടതെന്നും അന്‍വര്‍ പറഞ്ഞു.