തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ രണ്ടാം വോള്യത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്നും കുട്ടികൾ ഒരു കാര്യവും തെറ്റായി മനസിലാക്കാൻ പാടില്ല എന്നും തീരുമാനം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളോട് ഭാരതാംബയെ പൂജിക്കണം സ്മരിക്കണം എന്നാണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ കാര്യമായതിനാൽ ആ പ്രസംഗം ഗവർണർ പിൻവലിക്കണം. ഈ അവസരത്തിൽ കുട്ടികൾ ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് പഠിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. അടുത്ത വർഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഭാരതാംബ ചിത്രം ഔദ്യോഗിക പരിപാടിയ്ക്ക് ഉപയോഗിച്ച ഗവർണർക്ക് നേരെ കനത്ത വിമർശനം ശിവൻകുട്ടി അഴിച്ചുവിട്ടിരുന്നു. ആർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ. ഭാരതാംബയുടെ ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും ഗവർണർക്ക് സർക്കാരിനെ വെല്ലുവിളിക്കാനാകില്ല എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തുടർന്ന് ആരിഫ് മുഹമ്മദ് ഖാനും ആർലേക്കർക്കും രണ്ട് അജണ്ടയാണെന്നും മന്ത്രി പറഞ്ഞു. ഭാരതാംബയുടെ ചിത്രം ഗവർണർ ആർഎസ്എസ് കാര്യാലയത്തിൽ കൊണ്ട് വെക്കട്ടെ. പ്രകോപനം ഉണ്ടാക്കാനും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കാനുമാണ് ഗവർണറുടെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.