കൊച്ചി: ഗതാഗതക്കുരുക്കും റോഡ് ശോചനീയാവസ്ഥയും സംബന്ധിച്ച് സംസ്ഥാനത്തുടനീളം പരാതികൾ ഉയരുന്നതിനിടെ ടോൾ പിരിക്കുന്ന നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. ടോൾ നൽകുന്ന യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ പരാമർശം. വൻഗതാഗത കുരുക്കിനിടയിലും തുടരുന്ന പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മികച്ച യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും. അടിപ്പാതകളുടെ നിർമാണം നടക്കുന്നതിനാൽ മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്നത്. കുറഞ്ഞ ദൂരം എത്താൻ പോലും മണിക്കൂറുകൾ റോഡിൽ കിടക്കേണ്ട അവസ്ഥായാണ് ഉള്ളത്. നിലവിലെ അവസ്ഥയിൽ യാത്ര ചെയ്യുന്നത് പ്രയാസമാണെന്നും അതിനാൽ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ആണ് ഹരജി നൽകിയത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. റോഡ് നന്നാക്കാതെ ടോൾ പിരിക്കുന്ന വിഷയത്തിൽ നടപടി ഉടൻ ഉണ്ടാകണമെന്ന് കോടതി ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ടോൾ പിരിക്കാൻ കരാർ എടുത്തിരിക്കുന്ന കമ്പനിയല്ല നിലവിൽ അടിപ്പാതകളുടെ നിർമാണ പ്രവർത്തനം നടത്തുന്നത് എന്ന് ദേശീയപാത അതോറിറ്റി കോടതി അറിയിച്ചു. എന്നാൽ, ഇത് യാത്ര ചെയ്യുന്ന ജനങ്ങൾ അറിയേണ്ട കാര്യമില്ലെന്ന് കോടതി തിരിച്ചടിച്ചു. കനത്ത ഗതാഗതമാണ് ഗതാഗത കുരുക്കിന് കാരണമെന്ന് വിഷയത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും അടിപ്പാത നിർമാണം ഏറെ ബാധിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ എന്തു പരിഹാര നടപടി സ്വീകരിക്കാൻ കഴിയുമെന്ന് അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നിലവിൽ അഞ്ചിടത്താണ് അടിപ്പാതകളുടെ നിർമാണം നടക്കുന്നത് എന്നും വൻ ഗതാഗതക്കുരുക്കാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമേ പാലിയേക്കര ടോൾ ബൂത്തിലും നീണ്ട ക്യൂവാണ്. റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കുന്നതുവരെ ടോൾ പിരിവ് നിർത്താൻ ഉത്തരവിടണമെന്നായിരുന്നു ഹർജി.