പാലക്കാട്: പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും പണം തട്ടിയെടുത്ത കവർച്ചാ സംഘം പിടിയിൽ. കവർച്ചസംഘത്തിലെ നാലുപേരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഇരട്ടക്കുളം സ്വദേശി അജേഷ്, പൊൽപുള്ളി സ്വദേശി സതീഷ്, രഞ്ജിത്ത് പുതുനഗരം സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് ട്രെയിൻ യാത്രക്കാരായ പട്ടാമ്പി സ്വദേശികളിൽ നിന്ന് 25 ലക്ഷം രൂപ ഒൻപതംഗ സംഘം തട്ടിയെടുത്തത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പാലക്കാട് എഎസ്പി രാജേഷ് കുമാർ അറിയിച്ചു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ പാസഞ്ചറിലാണ് സംഭവമുണ്ടാകുന്നത്. യാത്രകാരില്‍ നിന്ന് 25 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കുറ്റിപ്പുറം സ്വദേശി അബൂബക്കര്‍ പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീന്‍ എന്നിവരെയാണ് പ്രതികള്‍ പൊലീസ് ചമഞ്ഞ് കബളിപ്പിച്ചത്. കോയമ്പത്തൂരില്‍ നിന്ന് സ്വര്‍ണം വിറ്റ് മടങ്ങിയ ബദറുദ്ദീനില്‍ നിന്നും അബൂബക്കറില്‍ നിന്നും സംഘം പണം തട്ടുകയായിരുന്നു.വെള്ള ഷര്‍ട്ടും കാക്കി പാന്റസും ഇട്ടായിരുന്ന പ്രതികള്‍ എത്തിയത്. ഇവർ ഇരുവരുടെയും ബാഗ് പരിശോധിച്ച ശേഷം പണം കൈക്കലാക്കി അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയുയായിരുന്നു. ട്രെയിന്‍ കഞ്ചിക്കോട് എത്തിയപ്പോള്‍ യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി പ്രതികൾ കാറില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഇവരെ ദേശീയപാതയോരത്ത് തള്ളിയിട്ട ശേഷം സംഘം കടന്നു കളഞ്ഞു.. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.